April 12, 2023
April 12, 2023
ന്യൂസ്‌റൂം ബ്യൂറോ
ഇംഫാല്‍: ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ ഈസ്റ്റ് ഇംഫാര്‍ ജില്ലയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ചുമാറ്റി. അനധികൃത നിര്‍മാണമെന്നാരോപിച്ചായിരുന്നു നടപടി.
സര്‍ക്കാര്‍ ഭൂമിയിലാണ് പള്ളികള്‍ നിര്‍മിച്ചതെന്ന് ജില്ലാ ഭരണകൂടം ആരോപിക്കുന്നു. ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ലൂഥെറന്‍ ചര്‍ച്ച്, കാത്തലിക് ഹോളി സ്പിരിറ്റ് ചര്‍ച്ച് എന്നിവയാണ് പൊളിച്ചുമാറ്റിയത്.
സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ നടപടിയുടെ ഉത്തരവിന്മേലുള്ള തല്‍സ്ഥിതി ഉത്തരവ് മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പള്ളികള്‍ തകര്‍ത്തത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോ അംഗീകാരമോ ഇല്ലാതെ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ചതിനാലാണ് ചര്‍ച്ചുകള്‍ പൊളിച്ചുനീക്കിയത് എന്ന് അധികൃതര്‍ പറയുന്നു. ഇതില്‍ ഒരു പള്ളി 1974ല്‍ നിര്‍മിച്ചതാണ്.
2020 ഡിസംബറില്‍ പള്ളികള്‍ക്കു സമീപത്തെ കുറച്ച് ഗാരേജുകള്‍ക്കും സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ചര്‍ച്ചുകള്‍ക്കെതിരെ ഒരു പ്രാദേശിക സംഘടനയാണ് മണിപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തല്‍സ്ഥിതി തുടരാന്‍ രണ്ട് വര്‍ഷത്തേക്ക് കോടതി സമ്മതിച്ചിരുന്നു.
എന്നാല്‍ നിര്‍മാണം സര്‍ക്കാര്‍ അനുമദിയോടെയാണെന്ന് തെളിയിക്കാന്‍ പള്ളികള്‍ക്ക് സാധിക്കാതെ വന്നതോടെ ഏപ്രില്‍ നാലിന് ഹൈക്കോടതി തല്‍സ്ഥിതി ഉത്തരവ് റദ്ദാക്കി. ഇതോടെയാണ് പള്ളികള്‍ പൊളിച്ചുമാറ്റിയത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI