March 25, 2023
March 25, 2023
ന്യൂസ്‌റൂം ബ്യുറോ
ന്യൂ ദൽഹി :മനനഷ്ടക്കേസിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ കോടതി നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപെടെ കടുത്ത വിമർശനമാണ് ഉയരുന്നത്.മോദിയുടെ തിട്ടൂരം കോടതി മുറികളിലൂടെ എത്തുമ്പോൾ ഇന്ത്യൻ ജനാധിപത്യം ഇത്രമേൽ അപകടം നേരിട്ട മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധിയെ മോദി ഭയപ്പെടുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.അതേസമയം,മോദി വിരുദ്ധ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധി നടപടി നേരിടുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ പടിപ്പുരയിൽ പോലും നിൽക്കാൻ യോഗ്യതയില്ലാത്ത ഒരു ഡസനിലധികം നേതാക്കൾ ഇപ്പോഴും പാർലമെന്റിന് അകത്തും പുറത്തും 'യോഗ്യരാ'യി തുടരുന്നുണ്ട് എന്നതാണ് യാഥാർഥ്യം.നരേന്ദ്രമോദി മുതൽ പ്രജ്ഞാസിങ് വരെ ഇവരിൽ ഉൾപെടും.
നരേന്ദ്ര മോദി: 'രാഹുലിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയത് ഹിന്ദുക്കളെ അപമാനിക്കല്‍'
കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കിയത് ഹിന്ദുക്കളെ അപമാനിക്കലാണെന്ന പരാമർശം നടത്തിയത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.. ഇതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതി തള്ളിയ തെരഞ്ഞെടുപ്പ് കമീഷന്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി.ഹിന്ദു ഭൂരിപക്ഷത്തിന് ആധിപത്യമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സ്ഥലത്ത് അഭയം തേടിപ്പോയത് എന്നായിരുന്നു മോദിയുടെ പ്രസ്താവന.
വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു പറയാന്‍ പറ്റാത്തിടം -അമിത് ഷാ
വയനാട്ടിലെ രാഹുലിെന്‍റ സ്ഥാനാര്‍ഥിത്വെത്ത ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു പറയാന്‍ പറ്റാത്തിടത്താണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ പ്രസംഗം. ഇതിനെതിരെയും കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലും കമീഷന്‍ നടപടിയെടുത്തില്ല.
നാലു ഭാര്യമാരും 40 മക്കളുമെന്ന ആശയക്കാരാണ് ജനസംഖ്യ പെരുകാന്‍ കാരണം -സാക്ഷി മഹാരാജ് എം.പി
ഹിന്ദുക്കളെക്കൊണ്ടല്ല ജനസംഖ്യ പെരുകുന്നതെന്നും നാലു ഭാര്യമാരും 40 മക്കളുമെന്ന ആശയക്കാരാണ് കാരണമെന്നുമായിരുന്നു വിദ്വേഷപ്രസംഗത്തിന് കുപ്രസിദ്ധിയാര്‍ജിച്ച ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രസംഗം.തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസ് നല്‍കിയെങ്കിലും പ്രസ്താവനയില്‍ ഉറച്ചുനിന്നു. താന്‍ തെറ്റായ പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏതെങ്കിലും സമുദായത്തിന്‍െറ പേര് പറഞ്ഞിട്ടില്ലെന്നുമായിരുന്നു സാക്ഷി മഹാരാജിന്റെ വാദം.
കേരളത്തിനെതിരെ വിദ്വേഷ പ്രസ്താവനയുമായി ശോഭ കരന്ത്ലാജെ
മുസ്‍ലികള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി എം.പി ശോഭ കരന്ത്ലാജെ, കോവിഡ് കാലത്ത് കേരളത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗവും ഏറെ വിവാദമായിരുന്നു.
'കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്ന് കര്‍ണാടകയിലെത്തുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിന് പുറമെ എന്തിനാണ് കര്‍ണാടകയിലെത്തിയതെന്നുകൂടി പൊലീസ് അന്വേഷിക്കണം. ചിക്കമഗളൂരുവിലെത്തുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വിനോദയാത്രക്ക് മാത്രമായല്ല അവര്‍ ഇവിടേക്ക് വരുന്നത്. മറ്റു പല കാരണങ്ങള്‍ക്കുമായാണ്. പെട്ടെന്ന് ഇത്രയധികം മലയാളികള്‍ ഇവിടേക്ക് വരാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം വേണം. അവര്‍ സ്വയം വരുന്നതാണോ അതോ മറ്റാരെങ്കിലും ഇങ്ങോേട്ടക്ക് കൊണ്ടുവരുന്നതാണോ എന്ന് പരിശോധിക്കണം. മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിന് കേരളത്തില്‍നിന്നെത്തിയവരാണ് നേതൃത്വം നല്‍കിയത്. അതിനാല്‍ മലയാളികളെ സംശയിക്കണം. മലയാളികളെ കുറിച്ച് നിരവധി പരാതികളുണ്ട്. ചിക്കമഗളൂരുവില്‍ അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജാഗ്രത വേണം' - ശോഭ കരന്ത്ലാജെ എം.പി പറഞ്ഞു.
ദേശ് കി ഗദ്ദാറോം കോ ഗോലി മാറോ -അനുരാഗ് താക്കൂര്‍
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ നിലവിലെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, സി.എ.എ വിരുദ്ധ പ്രതിഷേധക്കാരെ ഉദ്ദേശിച്ച് 'ദേശ് കി ഗദ്ദാറോം കോ ഗോലി മാറോ' (രാജ്യദ്രോഹികളെ വെടിവെക്കൂ) മുദ്രാവാക്യം വിളിക്കുകയും അണികളെ കൊണ്ട് വിളിപ്പിക്കുകയും ചെയ്തു. മന്ത്രിയുടെ പ്രകോപന പ്രസംഗത്തിന് ശേഷം തൊട്ടടുത്ത ദിവസമാണ് സി.എ.എ വിരുദ്ധ സമരം നടക്കുന്ന ജാമിഅ മില്ലിയയില്‍ സമരക്കാര്‍ക്ക് നേരെ വെടിവെപ്പ് നടന്നത്. പിന്നീട് നടന്ന സി.എ.എ അനുകൂല പരിപാടികളില്‍ പലരും ഈ മുദ്രാവാക്യം മുഴക്കുകയുണ്ടായി. അനുരാഗ് താക്കൂര്‍ മന്ത്രിയായി പാര്‍ലമെന്റിലെത്തിയപ്പോള്‍ 'ഗോലി മാറോ മിനിസ്റ്റര്‍' എന്നു വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
മുസ്‍ലിംകള്‍ നാല് തവണ വിവാഹം കഴിക്കാന്‍ ശരീഅത്തിനെ ആശ്രയിക്കുന്നു -ധര്‍മ്മപുരി അരവിന്ദ് എം.പി
ബി.ജെ.പി എം.പി ധര്‍മ്മപുരി അരവിന്ദ് മുസ്‍ലിംകള്‍ക്കെതിരെ വിഷം ചീറ്റുന്ന പ്രസ്താവനയുമായി രംഗത്തെത്തി. രാജ്യത്തെ മുസ്‍ലിംകള്‍ നാല് തവണ വിവാഹം കഴിക്കാന്‍ ശരീഅത്തിനെ ആശ്രയിക്കുന്നുവെന്നും മോഷണം പോലുള്ള കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തെ ആശ്രയിക്കുന്നുവെന്നും എം.പി പറഞ്ഞു. ശരീഅത്ത് പ്രകാരം കൊള്ളക്കാരുടെ കൈകള്‍ വെട്ടിമാറ്റണമെന്ന് അയാള്‍ വാദിച്ചു.
മത്സരം ടിപ്പുവും സവര്‍ക്കറും തമ്മില്‍, ടിപ്പുവിന്‍റെ ആളുകളെ കൊല്ലണം -നളിന്‍ കുമാര്‍ കട്ടീല്‍ എം.പി
കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താനും സവര്‍ക്കറും തമ്മിലാണ് തെരഞ്ഞെടുപ്പിലെ മത്സരമെന്നും ടിപ്പുവിന്‍റെ ആളുകളെ കൊല്ലണമെന്നുമായിരുന്നു ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷനും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞത്.
ലവ് ജിഹാദില്‍ ഒരു പെണ്‍കുട്ടി നഷ്ടപ്പെട്ടാല്‍ പത്ത് മുസ്ലിം പെണ്‍കുട്ടികളെ കെണിയില്‍പെടുത്തണമെന്നും ഹിന്ദുക്കള്‍ ആയുധം മൂര്‍ച്ചകൂട്ടി വെക്കണമെന്നും ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് ആഹ്വാനം ചെയ്തു.
ഹിന്ദുക്കള്‍ കത്തികള്‍ മൂര്‍ച്ച കൂട്ടി വെക്കണം, മിഷനറിമാരുടെ സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുത് -പ്രജ്ഞ സിങ് താക്കൂര്‍ എം.പി
ആക്രമണമുണ്ടായാല്‍ പ്രയോഗിക്കാന്‍ ഹിന്ദുക്കള്‍ കത്തികള്‍ മൂര്‍ച്ച കൂട്ടി വെക്കണമെന്നായിരുന്നു 2008ലെ മലേഗാവ് സ്‌ഫോടനത്തിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞയുടെ വിദ്വേഷ പ്രസ്താവന. ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുമ്ബോള്‍ പ്രതികരിക്കണം, പച്ചക്കറി അരിയുന്ന കത്തിയാണെങ്കിലും മൂര്‍ച്ച കൂട്ടി വെക്കണം, മിഷനറിമാര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുത് -പ്രജ്ഞ സിങ് പറഞ്ഞു.
ഹിന്ദുജാഗരണ വേദിയുടെ ദക്ഷിണമേഖല വാര്‍ഷിക സമ്മേളനത്തിലാണ് പ്രജ്ഞ പ്രസ്താവനനടത്തിയത്. ഇതാദ്യമായല്ല പ്രജ്ഞ സിങ് താക്കൂര്‍ വിദ്വേഷ പ്രസംഗം നടത്തുന്നത്. നിരവധി തവണ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.
കോവിഡ് പോരാളികളുടെ മതം ചികഞ്ഞ് തേജസ്വി സൂര്യ എം.പി
കോവിഡ് രോഗികള്‍ക്ക് കിടക്ക അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ബംഗളൂരു സൗത്ത് മണ്ഡലത്തിലെ എം.പിയും യുവമോര്‍ച്ച നേതാവുമായ തേജസ്വി സൂര്യ മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. കോവിഡ് വാര്‍ റൂമിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മുസ്ലിം ജീവനക്കാരുടെ പേര് വിവരങ്ങളുമായി ആശുപത്രിയിലെത്തിയ എം.പി യും സഹപ്രവര്‍ത്തകരും അവരെ തീവ്രവാദികള്‍ എന്ന് വിളിക്കുകയും ഇത് മദ്രസയാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ നിരവധി തവണ നടത്തിയിട്ടും തേജസ്വി സൂര്യക്കെതിരെ നടപടി ഉണ്ടായിട്ടില്ല.
അവരോട് പച്ചക്കറി വാങ്ങരുത്, ജോലി നല്‍കരുത്, സമ്ബൂര്‍ണമായി ബഹിഷ്കരിക്കുക -പര്‍വേശ് സാഹിബ് സിങ് വര്‍മ എം.പി
ഒരു സമുദായത്തെ സമൂഹത്തില്‍ പൂര്‍ണമായി ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത ബി.ജെ.പി എം.പി പര്‍വേശ് സാഹിബ് സിങ് വര്‍മ അങ്ങനെ ചെയ്യുമെന്ന് പ്രവര്‍ത്തകരെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. പൊതുപരിപാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തായിരുന്നു മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള ഈ പ്രസംഗം.
'ഉന്തുവണ്ടികളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന അവരില്‍നിന്ന് പച്ചക്കറികള്‍ വാങ്ങരുത്. അവരുടെ മത്സ്യ-മാംസ കടകള്‍ക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ അടച്ചുപൂട്ടിക്കാന്‍ മുനിസിപ്പല്‍ കോര്‍പറേഷനോട് ആവശ്യപ്പെടണം. അവര്‍ക്ക് ഒരു ജോലിയും നല്‍കരുത്. അവരുടെ തല നേരെയാക്കണമെങ്കില്‍ എവിടെ കണ്ടാലും സമ്ബൂര്‍ണമായി ബഹിഷ്കരിക്കുക മാത്രമാണ് പ്രതിവിധി. ഇക്കാര്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ കൈ ഉയര്‍ത്തുക' -ബി.ജെ.പി എം.പി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച പ്രവര്‍ത്തകരെല്ലാം കൈകള്‍ ഉയര്‍ത്തുകയും ചെയ്തു. 'നമ്മള്‍ അവരെ ബഹിഷ്കരിക്കും' എന്ന് പ്രതിജ്ഞ ചൊല്ലാനും സദസ്സിനോട് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു.
പാര്‍ലമെന്റില്‍ മാത്രമല്ല, നിയമസഭകളിലുമുണ്ട് യോഗിയെ പോലെ 'യോഗ്യര്‍'
വിദ്വേഷ പ്രസംഗത്തില്‍ കുപ്രസിദ്ധരായ നിരവധി എം.എല്‍.എമാര്‍ രാജ്യത്തെ വിവിധ നിയമസഭകളിലും പരമയോഗ്യരായി വിലസുന്നുണ്ട്. യു.പിയിലെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ സംസ്ഥാനം ബംഗാളോ കശ്മീരോ കേരളമോ ആയി മാറുമെന്നായിരുന്നു ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള യോഗിയുടെ പ്രസ്താവന.
'ഇന്ത്യയില്‍ ഹിന്ദുക്കള്‍ സമാധാനത്തോടെ കഴിയുമ്ബോള്‍ അവര്‍ക്കും (മുസ്‍ലിംകള്‍ക്കും) സമാധാനത്തോടെ കഴിയാം. 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. 20 ശതമാനം ഇന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ്. അവര്‍ക്ക് നെഗറ്റീവ് മാനസികാവസ്ഥയാണുള്ളത്. സംസ്ഥാനത്തെ ഫറൂഖാബാദ് ജില്ലയിലെ മണ്ഡലമായ ഭോജ്പൂര്‍ 'ഇസ്‍ലാമാബാദ്' ആക്കാനാണ് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മുലായം സിങ് യാദവിനെ മുസ്‍ലിംകള്‍ പിതാക്കന്‍മാരെ വിളിക്കുന്നതുപോലെ 'അബ്ബാജാന്‍' എന്നാണ് പരിഹാസത്തോടെ യോഗി പരാമര്‍ശിക്കുന്നത്. മുസ്‍ലിംകള്‍ക്ക് ഞാനുമായുള്ള ബന്ധം എങ്ങനെയാണോ അതുപോലെയാണ് എനിക്ക് മുസ്‍ലിംകളുമായുള്ള ബന്ധം. അയോധ്യയില്‍ ഭഗവാന്‍ ശ്രീരാമന്റെ മന്ദിരവും കാശിയില്‍ ഭഗവാന്‍ വിശ്വനാഥ് ധാമും നിര്‍മ്മിക്കപ്പെടുന്നു. പിന്നെ എങ്ങനെ മഥുരയും വൃന്ദാവനവും ഉപേക്ഷിക്കും?. അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ എടുത്താല്‍ നമ്മള്‍ 100 മുസ്‍ലിം പെണ്‍കുട്ടികളെ എടുക്കുക' -തുടങ്ങിയ നിരവധി പ്രസ്താവനകളാണ് യോഗി നടത്തിയത്.
മുസ്‍ലിമിന് ഇന്ത്യയില്‍ തുടരണമെങ്കില്‍ രാധേ-രാധേ എന്ന് പറയേണ്ടിവരും -മായങ്കേശ്വര്‍ സിങ് എം.എല്‍.എ
ഒരു മുസ്‍ലിമിന് ഇന്ത്യയില്‍ തുടരണമെങ്കില്‍ രാധേ-രാധേ എന്ന് പറയേണ്ടിവരുമെന്നും അല്ലെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്നും അമേഠിയിലെ തിലോയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ മായങ്കേശ്വര്‍ സിങ് പറഞ്ഞു.
'ഹിന്ദുസ്ഥാനിലെ ഹിന്ദു ഉണര്‍ന്നാല്‍ നീട്ടി വളര്‍ത്തിയ താടിയെല്ലാം വലിച്ച് ചോതിയാക്കും (മുറുക്കിയ ജട). ഹിന്ദുസ്ഥാനില്‍ ജീവിക്കണമെങ്കില്‍ 'രാധേ രാധേ' എന്ന് പറയണം, അല്ലെങ്കില്‍ വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയവരെപ്പോലെ. , നിങ്ങള്‍ക്കും പോകാം... നിങ്ങള്‍ക്ക് ഇവിടെ ഒരു പ്രയോജനവുമില്ല" -മായങ്കേശ്വര്‍ സിങ് എം.എല്‍.എ പറയുന്നു.
മുസ്‍ലിംകളുടെ തൊപ്പിയൂരി തിലകം അണിയിക്കും -രാഘവേന്ദ്ര സിംഗ് എം.എല്‍.എ
ബി.ജെ.പിയെ വീണ്ടും തെരഞ്ഞെടുത്താല്‍ മുസ്‍ലിംകളുടെ തൊപ്പിയൂരി തിലകം അണിയിക്കും എന്നായിരുന്നു രാഘവേന്ദ്ര സിംഗ് എന്ന യു.പി ഡൊമരിയഗഞ്ചിലെ ബി.ജെ.പി എം.എല്‍.എ വര്‍ഗീയ പരാമര്‍ശം.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ വിദ്വേഷ പ്രസംഗം.
സിദ്ധരാമയ്യയെ കൊല്ലണമെന്ന് കര്‍ണാടക മന്ത്രി
പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കൊല്ലണമെന്ന് കര്‍ണാടക മന്ത്രി അശ്വത് നാരായണ്‍ മാണ്ഡ്യയില്‍ പ്രസംഗിച്ചു.
മുസ്ലിംകള്‍ 'ജിഹാദി നായ്ക്കള്‍' ആണെന്നും ഒരു ഹിന്ദുവിനെ കൊന്നാല്‍ പകരം എട്ട് മുസ്ലിംകളെ കൊല്ലണമെന്നുമാണ് തുമകുരുവില്‍ വിശ്വഹിന്ദുപരിഷത് നേതാവ് ശരണ്‍ പമ്ബ്വെല്‍ പ്രസംഗിച്ചത്.
മുസ്ലിം കച്ചവടക്കാരില്‍ നിന്നും പച്ചക്കറി വാങ്ങരുത് -ബി.ജെ.പി എം.എല്‍.എ സുരേഷ് തിവാരി
മുസ്ലിം കച്ചവടക്കാരില്‍ നിന്നും പച്ചക്കറി വാങ്ങരുതെന്നായിരുന്നു രാജ്യം കൊറോണ വൈറസ് ഭീതിയിലുള്ള കാലത്ത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുരേഷ് തിവാരിയുടെ പ്രസംഗം. ഇന്ത്യയില്‍ വിദ്വേഷപ്രചരണം അതിരൂക്ഷമായി തുടരുന്നത് അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സമയത്തായിരുന്നു ഈ പ്രസംഗം.
2026ഓടെ രാജ്യം ഹിന്ദു രാഷ്ട്രമാകും, ബാങ്കുവിളിക്കാന്‍ ഉച്ചഭാഷിണിപോലും ലഭിക്കില്ല -മുന്‍ എം.എല്‍.എ രാജ സിങ്
2026ഓടെ രാജ്യം ഹിന്ദു രാഷ്ട്രമാകുമെന്നും അതോടെ ബാങ്കുവിളിക്കാന്‍ ഉച്ചഭാഷിണിപോലും ലഭിക്കില്ലെന്നും മുന്‍ ബി.ജെ.പി എം.എല്‍.എ രാജ സിങ് പ്രസംഗിച്ചത്. അഹ്മദ്നഗറില്‍ ഹിന്ദു ജന ആക്രോഷ് റാലിക്കിടെയായിരുന്നു വിഷം തുപ്പിയത്. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്തെങ്കിലും നടപടി ഒന്നുമായില്ല.
'ഹിന്ദുകള്‍ക്കെതിരെ സംസാരിക്കുകയോ പശുവിനെ അറുക്കുകയോ ചെയ്യുന്നവരെ നേരിടാന്‍ ശിവജിയുടെ സൈന്യം തയാറാണെന്ന് മനസ്സിലാക്കണം. ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ഒരാള്‍പോലും മഹാരാഷ്ട്രയുടെ മണ്ണില്‍ ജീവനോടെ ഉണ്ടാകരുത്. മുസ്ലിംകളെ സാമ്ബത്തികമായി ബഹിഷ്കരിക്കണം. അവര്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് തുടര്‍ന്നാല്‍ അവരെ അതേ രീതിയില്‍ കശാപ്പ് ചെയ്യും' -തുടങ്ങിയ കുപ്രസിദ്ധ പ്രസ്താവനകളും രാജ സിങ് നടത്തിയിട്ടുണ്ട്. മുസ്ലീംകള്‍ക്കെതിരായ വര്‍ഗീയ വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തില്‍ സ്ഥിരം കുറ്റവാളിയായ ടി. രാജ സിങ് എന്നറിയപ്പെടുന്ന താക്കൂര്‍ രാജ സിംഗ് ലോധിനെതിരെ രജിസ്റ്റര്‍ ചെയ്ത 101 ക്രിമിനല്‍ കേസുകളില്‍ ഒന്ന് മാത്രമാണിത്. ഇതുവരെ ഒരു കേസില്‍ മാത്രമാണ് രാജാ സിങ് ശിക്ഷിക്കപ്പെട്ടത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് കോടതി പലപ്പോഴും ഇയാളെ കുറ്റവിമുക്തനാക്കി പോരുന്നത്.
(വിവരങ്ങൾക്ക് കടപ്പാട്)
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva