March 24, 2023
March 24, 2023
ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം ശിക്ഷവിധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കി. ലോകസഭാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
1951ലെ ജനപ്രാതിനിധ്യ നിയമം-ദി റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട്(ആര്‍.പി.എ) പ്രകാരമാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് അടുത്ത ആറു വര്‍ഷത്തേക്ക് മത്സരിക്കാനാവില്ല.
ആര്‍.പി.എ പ്രകാരം അയോഗ്യത കല്‍പ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷന്‍ എട്ട് പ്രകാരമാണ് ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിക്കുന്നത് തടയുന്നതിനുവേണ്ടിയുള്ളതാണ് ഈ വകുപ്പ്.
രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് സ്റ്റേ ലഭിച്ചാല്‍ അയോഗ്യത നീക്കാനാവും. സൂറത്ത് സെഷന്‍ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കേണ്ടത്.
കഴിഞ്ഞ ദിവസമാണ് മോദി സമുദായത്തെ അപകീര്‍ത്തിയെന്ന കേസില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന പേര് വന്നത് എങ്ങനെയായിരുന്നു എന്നാണ് കേസിനാസ്പദമായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva