February 19, 2023
February 19, 2023
ന്യൂസ്‌റൂം ബ്യുറോ
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മോശമായെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാന്‍ ബിബേക് ഡെബ്രോയ്. സ്വകാര്യവത്കരണത്തിന് മുമ്പായിരുന്നു എയര്‍ ഇന്ത്യയുടെ സേവനങ്ങള്‍ മികച്ചതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം വൈകിയതിനെത്തുടര്‍ന്നായിരുന്നു ബിബേക് ഡെബ്രോയിയുടെ വിമര്‍ശനം.
വെള്ളിയാഴ്ച വൈകീട്ട് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനായിരുന്നു ബിബേക് ഡെബ്രോയ്. വൈകീട്ട് 4.35-ന് പുറപ്പെടേണ്ട വിമാനം ഏഴ് മണിയായിട്ടും വിവരമൊന്നുമില്ലെന്ന് അദ്ദേഹം ട്വീറ്റില്‍ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വകാര്യവത്കരണത്തിന് മുമ്പായിരുന്നു എയര്‍ ഇന്ത്യയുടെ സേവനം മികച്ചതെന്ന് അവകാശപ്പെട്ടത്.
'സ്വകാര്യവത്കരണത്തിന് മുമ്പുള്ളതിനേക്കാള്‍ മോശമാണ് ഇപ്പോഴത്തെ സാഹചര്യം. ആര്‍ക്കും ഉത്തരവാദിത്തമില്ല.'- ഡെബ്രോയ് പറഞ്ഞു. വിമാനം വൈകുന്നത് കൃത്യമായി അറിയിക്കാന്‍ കമ്പനിക്ക് കഴിയാത്തതിലും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത് കൊണ്ട് മാത്രം സേവനം മെച്ചപ്പെടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റൊരു സാധ്യതയുണ്ടെങ്കില്‍ സമീപഭാവിയില്‍ ഇനിയൊരിക്കലും എയര്‍ ഇന്ത്യ യാത്രയ്ക്കായി തിരഞ്ഞെടുക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് വിമാനം വൈകുന്നതെന്ന് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് അദ്ദേഹത്തിന് മറുപടി നല്‍കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക