April 18, 2024
April 18, 2024
ദോഹ: ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തറിൻ്റെ പങ്കിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ നിരസിക്കുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു. മധ്യസ്ഥതയിൽ ഖത്തർ തങ്ങളുടെ പങ്ക് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗസയിൽ വെടിനിർത്തലിന് വേണ്ടിയുള്ള ചർച്ചകളും, തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ചർച്ചകളും സെൻസിറ്റീവും നിർണായകവുമായ ഘട്ടത്തിലാണെന്നും തുർക്കിയുടെ വിദേശകാര്യ മന്ത്രി ഹകൻ ഫിദാനുമായി ഇന്നലെ (ബുധനാഴ്ച) നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധം തടയാനും ബന്ദികളെ മോചിപ്പിക്കാനും യുദ്ധം ആരംഭിച്ചതിന്റെ ആദ്യ ദിവസം മുതൽ തന്നെ ഖത്തർ പ്രവർത്തിക്കുന്നുണ്ട്. സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി മറ്റുള്ളവർ ഖത്തറിന്റെ മധ്യസ്ഥത ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്നും, ഖത്തറിൻ്റെ പങ്കിനെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീനികളുടെ സംരക്ഷണത്തിനായി മാനുഷിക, ദേശീയ പരിഗണനകൾ കൊണ്ടാണ് ഖത്തർ മധ്യസ്ഥ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. എന്നാൽ, സങ്കുചിത താൽപ്പര്യങ്ങളുള്ള ചില രാഷ്ട്രീയക്കാർ ഖത്തറിൻ്റെ പങ്കിനെ അപകീർത്തിപ്പെടുത്തി, അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിപണനം ചെയ്യുന്നതിൽ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു. ഇത്തരം പ്രസ്താവനകൾ അസ്വീകാര്യവും ദോഷകരവുമാണെന്നും, മാനുഷിക പരിഗണനയിൽ ഖത്തറിൻ്റെ പങ്കിനുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. മധ്യസ്ഥൻ എന്ന റോളിന് പരിമിതികളുണ്ടെന്നും, അത് ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനത്തെ കുറിച്ചും ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F