January 15, 2024
January 15, 2024
ദോഹ: ഖത്തർ എ.എഫ്.സി ഏഷ്യൻ കപ്പിൽ ഫലസ്തീന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. ഇന്നലെ (ഞായർ) രാത്രി 8:30ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇറാനുമായായിരുന്നു ഫലസ്തീന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ‘സി’യിലെ മത്സരത്തിൽ ഇറാൻ 4-1ന് ജയിച്ചു.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ കരിം അൻസാരിഫാദിൻ ഇറാന് വേണ്ടി ഗോൾ അടിച്ചു. തുടർന്ന് ഷോജ ഖലിൽ സാദ് (12ാം മിനിറ്റ്), മെഹ്ദി ഗായിദ് (38 മിനിറ്റ്), സർദാർ അസ്മൗൻ (55 മിനിറ്റ്) എന്നിവർ ഓരോ ഗോൾ വീതവും സ്വന്തമാക്കി.
എന്നാൽ, ആദ്യ പകുതി പിരിയും മുമ്പേ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ താമിർ സിയാം നേടിയ ഫലസ്തീന്റെ ഏക ഗോൾ ഗാലറിയിൽ ആരവമുയർത്തി. മത്സരത്തിന്റെ കിക്കോഫ് വിസിലിന് മുമ്പ് ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനമുയർന്നു കേട്ടതിനു പിന്നാലെ, ഗാസയിൽ കൊല്ലപ്പെട്ട 24,000ത്തോളം ജനങ്ങൾക്ക് ആദരമായി ഏതാനും നിമിഷത്തേക്ക് മൗനം പാലിച്ച് ഗാലറി ഒന്നടങ്കം നിശബ്ദമായി.
അതേസമയം, ഗസയിലെ ഫലസ്തീനികളോടുള്ള ഐക്യദാർഢ്യവുമായി ആരാധകർ ഒന്നിച്ച ഒരു അപൂർവ പോരാട്ടമാണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്നത്. ആരാധകർ ഫലസ്തീൻ ദേശീയ പതാകയേന്തിയും ഷാൾ അണിഞ്ഞും തലപ്പാവായ കഫിയ്യ ധരിച്ചും ഗാലറിയിലേക്കൊഴുകിയെത്തി. ഒരു കൈയിൽ ഇറാന്റെയും, മറുകൈയിൽ ഫലസ്തീന്റെയും പതാകയേന്തിയും, മുഖത്ത് ഇരുവശങ്ങളിലായി രണ്ടു രാജ്യങ്ങളുടെയും ചായമണിഞ്ഞും ആരാധകർ സ്റ്റേഡിയത്തിലെത്തി.
ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ നൂറാം ദിവസത്തിൽ തന്നെയായിരുന്നു ഫലസ്തീന്റെ ആദ്യ മത്സരം. ഇറാനും യുഎഇയും ഹോങ്കോങ്ങും അടങ്ങുന്ന ഗ്രൂപ് ‘സി'യിലാണ് ഫലസ്തീൻ ടീം "ലയൺസ് ഓഫ് കനാൻ" മത്സരിക്കുന്നത്. ജനുവരി 18 ന് യു.എ.ഇയെയും, ജനുവരി 23 ന് ഹോങ്കോങ്ങിനെയും ഫലസ്തീൻ നേരിടും.
അതേസമയം, ഇന്ന് (തിങ്കൾ) വൈകുന്നേരം 2:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ബഹ്റൈൻ കൊറിയ റിപ്പബ്ലിക്കിനെതിരെ മത്സരിക്കും. കൂടാതെ, വൈകുന്നേരം 5:30ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്തോനേഷ്യ ഇറാഖിനെതിരെയും, രാത്രി 8:30ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ മലേഷ്യ ജോർദാനെതിരെയും പോരാടും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F