November 21, 2023
November 21, 2023
ജിദ്ദ: സൗദിയിൽ പുതിയ യാത്ര സംരക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി തുടങ്ങിയതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) അറിയിച്ചു. ഇന്നലെ മുതല്‍ (നവംബര്‍ 20) പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിമാന കമ്പനി നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും രൂപകല്‍പ്പന ചെയ്ത വിശാലമായ സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും നടപ്പാക്കുന്നത്.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, സൗദിയിലെ വിമാന യാത്രക്കാർക്ക് യാത്ര തടസ്സങ്ങള്‍ നേരിടുമ്പോൾ ഗണ്യമായ നഷ്ടപരിഹാരവും സുരക്ഷയും ലഭിക്കും. യാത്രക്കാരുടെ നഷ്ടപ്പെട്ടതോ കേടായതോ ആയ ലഗേജുകള്‍ക്ക് 6,568 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സൗദിയിലെ അതാത് എയര്‍ലൈനുകള്‍ ബാധ്യസ്ഥരാണ്.
വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ, ഓവര്‍ബുക്കിങ് മൂലം സീറ്റ് ലഭിക്കാതിരിക്കുകയോ, ബുക്ക് ചെയ്ത ടിക്കറ്റ് ക്ലാസിലെ മാറ്റങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ടിക്കറ്റ് വിലയുടെ 150 നും 200 ശതമാനത്തിനുമിടയില്‍ തുക റീഫണ്ടു ചെയ്തു നല്‍കും.
ഭിന്നശേഷിയുള്ളവരെ പോലെയുള്ള പ്രത്യേക പരിഗണന ആവശ്യങ്ങളുള്ള യാത്രക്കാരന് ബോര്‍ഡിങ് നിഷേധിക്കപ്പെടുകയോ അപര്യാപ്തമായ സൗകര്യങ്ങള്‍ നല്‍കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ 500 റിയാല്‍ അല്ലെങ്കില്‍ ടിക്കറ്റ് നിരക്കിന്റെ 200 ശതമാനം നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ലൈനുകള്‍ നിര്‍ബന്ധിതരായിരിക്കും.
കൂടാതെ, ലഗേജ് വൈകുന്നതിന്റെ കാലതാമസമനുസരിച്ച് ആദ്യ ദിവസത്തിന് നഷ്ടപരിഹാരം 740 റിയാലായും തുടര്‍ന്നുള്ള ഓരോ ദിവസത്തിനും അഞ്ച് ദിവസം വരെ 300 റിയാലായും ഗണ്യമായി നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വേഗത്തിലും കാര്യക്ഷമമായും ബാഗേജ് കൈകാര്യം ചെയ്യാന്‍ എയര്‍ലൈനുകളെ പ്രേരിപ്പിക്കുന്നതിനാണ് നഷ്ടപരിഹാരത്തുക ഈടാക്കുന്നത്. റണ്‍വേയില്‍ മൂന്ന് മണിക്കൂറിലധികം കാലതാമസം നേരിടുന്ന യാത്രക്കാര്‍ക്കും നഷ്ടപരിഹാരം ലഭിക്കുവാന്‍ അവകാശമുണ്ടായിരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F