February 22, 2024
February 22, 2024
റിയാദ്: സൗദിയില്‍ മെര്‍സ് വൈറല്‍ രോഗം (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് - MERS-CoV) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ നാല് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായും രണ്ടു മരണം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2023 ഓഗസ്റ്റ് 13നും 2024 ഫെബ്രുവരി ഒന്നിനും ഇടയിലാണ് നാല് പേര്‍ക്ക് രാജ്യത്ത് മെര്‍സ് രോഗബാധ ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചത്.
റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഖസീം മേഖലകളിലാണ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനകളിൽ രണ്ട് പുരുഷന്‍മാര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 59നും 93 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു രോഗികള്‍. പനി, ചുമ, ശ്വാസംമുട്ടല്‍ എന്നീ ലക്ഷണങ്ങളുമായാണ് ഇവര്‍ ചികിത്സ തേടിയത്. ഒക്ടോബര്‍ 19നും ഡിസംബര്‍ 24നുമാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഒട്ടകങ്ങളില്‍ നിന്നാണ് മെർസ് വൈറസ് മനുഷ്യരിലേക്ക് പകരുന്നതെന്ന് നേരത്തേ സ്ഥിരീകരിക്കപ്പെട്ടിരുന്നു. നാല് കേസുകളില്‍ ഒരാള്‍ ഒട്ടക ഉടമയാണ്. മറ്റൊരാള്‍ക്ക് ഒട്ടകങ്ങളുമായി നേരിട്ടല്ലാതെയുള്ള സമ്പർക്കമുണ്ടായിരുന്നു. ഇയാളുടെ കുടുംബാംഗങ്ങള്‍ ഒട്ടക ഉടമകളായിരുന്നു. അതേസമയം, മറ്റ് രണ്ട് കേസുകളില്‍, രോഗബാധയുണ്ടാവുന്ന സാഹചര്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ വ്യക്തമായ സൂചനകളൊന്നുമില്ല.
സൗദിയില്‍ 2012ലാണ് ആദ്യ മെര്‍സ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2,200 പേരില്‍ രോഗം കണ്ടെത്തിയിരുന്നു. ഇവരില്‍ 858 പേര്‍ മരണമടഞ്ഞു. 27 രാജ്യങ്ങളില്‍ മെര്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F