November 02, 2023
November 02, 2023
മക്ക - മക്കയിൽ കാലാവധി തീർന്ന് കേടായ ഭക്ഷ്യവസ്തുക്കൾ വിൽപനക്ക് സൂക്ഷിച്ചതിന് സ്ഥാപന ഉടമയായ സൗദി വനിതക്കും സ്ഥാപന നടത്തിപ്പ് ചുമതല വഹിക്കുന്ന മലയാളിക്കും ശിക്ഷ വിധിച്ചു. മക്കയിൽ പ്രവർത്തിക്കുന്ന അൽറീഫ് ബ്രോസ്റ്റ് റെസ്റ്റോറന്റ് ഫോർ ഫാസ്റ്റ്ഫുഡ് എന്ന സ്ഥാപനത്തിനാണ് മക്ക ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഉടമയായ സൗദി വനിത സാഫിനാസ് അബ്ദുൾ മലിക് ജസ്തനിയ, സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന മലയാളി അബ്ദുറശീദ് വാലപ്ര എന്നിവർക്കെതിരെ വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം ലംഘിച്ചതിന് കോടതി പത്തുലക്ഷം റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
കൂടാതെ, സ്ഥാപനത്തിലുണ്ടായിരുന്ന കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കാനും, സ്ഥാപനം ഒരു മാസത്തേക്ക് അടപ്പിക്കാനും കോടതി വിധിയുണ്ട്. ഉടമയുടെയും ഇന്ത്യക്കാരന്റെയും പേരുവിവരങ്ങളും, ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
സ്ഥാപനത്തിൽ കാലാവധി തീർന്ന പത്തു കിലോ ബർഗർ ഇറച്ചി വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, നിയമ നടപടികൾക്ക് സൗദി വനിതക്കും മലയാളിക്കും എതിരായ കേസ് വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
സൗദിയിൽ വാണിജ്യ വഞ്ചനാ കേസുകളിലെ കുറ്റക്കാർക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. നിയമ ലംഘകരായ വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യും. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ പരാതികൾ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F