November 15, 2023
November 15, 2023
റിയാദ് - ബിനാമി ബിസിനസ് കേസ് പ്രതികളായ മലയാളിക്കും സൗദി പൗരനും റിയാദ് ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു. റിയാദിൽ ബിനാമിയായി കോൺട്രാക്ടിംഗ് സ്ഥാപനം നടത്തിയ മലയാളി അബ്ദുറഹീം സൈദലവി, സൗദി പൗരൻ അബ്ദുൽ അസീസ് ബിൻ സഅദ് മുഹമ്മദ് അൽജരിയാൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവരെയും കോടതി ഒരു വർഷം തടവിനും 60,000 റിയാൽ പിഴയും ചുമത്തി.
അറസ്റ്റിലാകുമ്പോൾ മലയാളിയുടെ പക്കൽ നിന്ന് കണ്ടെത്തിയ പണം കണ്ടുകെട്ടാനും, സ്ഥാപനം അടച്ചുപൂട്ടാനും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സൗദി പൗരന് അഞ്ചു വർഷത്തേക്ക് വിലക്കുമേർപ്പെടുത്തി. നിയമാനുസൃത ഫീസുകളും നികുതികളും പ്രതികളിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം മലയാളിയെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു.
മലയാളിയുടെയും സൗദി പൗരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി വിധിച്ചു. വാഹനത്തിൽ ഒളിപ്പിച്ച 1,31,000 റിയാൽ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യക്കാരൻ പോലീസിന്റെ പിടിയിലായത്. അന്വേഷണത്തിൽ ബിനാമി ബിസിനസ് മേഖലയിൽ പ്രവർത്തിച്ചതിലൂടെ സമ്പാദിച്ച പണമാണിതെന്ന് വ്യക്തമായി.
സൗദിയിലെ ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുസരിച്ച്, ബിനാമി കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ വിരുദ്ധ രീതിയിൽ സമ്പാദിക്കുന്ന പണം കണ്ടുകെട്ടാനും നിയമങ്ങളിലുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F