February 07, 2024
February 07, 2024
ദോഹ: ഖത്തറിൽ നടന്ന ഇ -ഏഷ്യൻ കപ്പിൽ ഇന്തോനേഷ്യ കിരീടം സ്വന്തമാക്കി. ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വെർച്വോസിറ്റി ഇ-സ്പോർട്സ് അറീനയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ജപ്പാനെ തോൽപിച്ചാണ് ഇന്തോനേഷ്യ ട്രോഫി സ്വന്തമാക്കിയത്. ഇ-ഫുട്ബാളിന് ആദ്യമായാണ് എ.എഫ്.സി നേതൃത്വം നൽകിയത്. പ്രഥമ ടൂർണമെന്റിൽ ജേതാക്കളായ ഇന്തോനേഷ്യയെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ അഭിനന്ദിച്ചു.
തിങ്കളാഴ്ചയായിരുന്നു ഫൈനൽ, സെമി ഫൈനൽ മത്സരങ്ങൾ നടന്നത്. സെമിയിൽ ഇന്തോനേഷ്യ തായ്ലൻഡിനെയും ജപ്പാൻ സൗദി അറേബ്യയെയും പരാജയപ്പെടുത്തി. തുടർന്ന് രണ്ടു ഭാഗങ്ങളായി നടന്ന ഫൈനലിൽ ആദ്യ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലും രണ്ടാം ഭാഗത്തിൽ 1-0 എന്ന സ്കോറിനും ഇന്തോനേഷ്യ വിജയിച്ചു. റിസ്കി ഫൈദാൻ, മുഹമ്മദ് അക്ബർ പൗഡി, എൽഗ പുത്ര എന്നിവരായിരുന്നു ഇന്തോനേഷ്യക്ക് വേണ്ടി മത്സരിച്ചത്. രണ്ടു ലക്ഷത്തോളം പേർ ഫൈനലിൽ കാഴ്ചക്കാരായി.
ഫെബ്രുവരി ഒന്നിന് ആരംഭിച്ച ഇ-ഏഷ്യൻ കപ്പിൽ 20 ടീമുകളാണ് പങ്കെടുത്തത്. ഇന്ത്യൻ ടീമും ടൂർണമെന്റിനുണ്ടായിരുന്നു. എ.എഫ്.സി ഏഷ്യൻ കപ്പിൽ ഒരു പോയിന്റോ ഗോളോ നേടാതെ ഇന്ത്യൻ ടീം മടങ്ങിയപ്പോൾ ഇ-ഏഷ്യൻ കപ്പിൽ ഇന്ത്യൻ സംഘം പ്രീക്വാർട്ടർ വരെയെത്തിയിരുന്നു. പ്രീക്വാർട്ടറിൽ സൗദിയോടായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ഇബ്രാഹിം ഗുൽറജ്, ചരൺജോത്, ഹേമന്ത് കൃഷ്ണ എന്നിവരാണ് ഇന്ത്യക്കുവേണ്ടി മത്സരിച്ചത്. ഗ്രൂപ്പ് റൗണ്ടിൽ രണ്ട് കളിയിൽ സമനിലയുമായാണ് ഇന്ത്യൻ ടീം പ്രീക്വാർട്ടറിൽ ഇടം പിടിച്ചത്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F