October 09, 2023
October 09, 2023
ഡല്‍ഹി: ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മിസോറാം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മിസോറാമില്‍ നവംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഛത്തീസ്ഗഢില്‍ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ ഏഴിനും പതിനേഴിനുമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.
മധ്യപ്രദേശില്‍ നവംബര്‍ 17ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 23ന് രാജസ്ഥാനിലും നവംബര്‍ 30ന് തെലുങ്കാനയിലും തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. അഞ്ച് സംസ്ഥാനങ്ങളിലായി 7.8 കോടി സ്ത്രീ വോട്ടര്‍മാരും 8.2 കോടി പുരുഷ വോട്ടര്‍മാരുമാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക. 60.2 കന്നിവോട്ടര്‍മാരും ഇത്തവണ വോട്ട് രേഖപ്പെടുത്തും. ആകെ 1.77 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ 1.01 ലക്ഷം പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV