December 28, 2023
December 28, 2023
ചെന്നൈ: ചലച്ചിത്ര നടനും ഡി.എം.ഡി.കെ (ദേശീയ മുർപോക്ക് ദ്രാവിഡ കഴകം) സ്ഥാപകനും മുൻ പ്രതിപക്ഷ നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ മരണവാർത്ത സ്ഥിരീകരിച്ചത്.
നവംബർ 18നാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യപ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് വിജയകാന്ത്. 2005 സെപ്റ്റംബർ 14 നാണ് വിജയകാന്ത് ഡി.എം.ഡി.കെ പാർട്ടി രൂപവത്കരിച്ചത്. 2006 ലെ തമിഴ്നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ എല്ലാ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയം നേടാനായുള്ളു. 2016നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും അദ്ദേഹം മത്സരിച്ചിട്ടില്ല. വിജയ്കാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്.
'ഇനിക്കും ഇളമൈ' ആണ് വിജയകാന്തിന്റെ അരങ്ങേറ്റ ചിത്രം. വില്ലനായി തുടങ്ങിയ അദ്ദേഹം 'സട്ടം ഒരു ഇരുട്ടറൈ' എന്ന ചിത്രത്തിലൂടെയാണ് നായകനാകുന്നത്. 'ക്യാപ്റ്റന്‍' എന്ന പേരിലാണ് വിജയകാന്ത് സിനിമ ലോകത്ത് അറിയപ്പടുന്നത്.
1994-ൽ എം.ജി.ആർ പുരസ്‌കാരം, 2001-ൽ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്‌കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്കാരം, 2011-ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.
പിതാവ്: കെ. എൻ. അല്അഗർസ്വാമി, മാതാവ്: ശ്രീമതി ആണ്ടാൾ. രണ്ട് മക്കളുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F