May 07, 2023
May 07, 2023
ന്യൂസ്‌റൂം ബ്യൂറോ
ദോഹ: സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള നീറ്റ് യോഗ്യതാ പരീക്ഷ ഇന്ന് നടക്കും. വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളടക്കം ആകെ 499 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. 20 ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുത്തുന്നത്. കേരളത്തില്‍ 16 കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. ദോഹ, അബുദാബി, ദുബായ്, ഷാര്‍ജ, റിയാദ്, മസ്‌കത്ത്, മനാമ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലാണ് ഗള്‍ഫില്‍ നീറ്റ് പരീക്ഷ നടക്കുന്നത്. ഇതില്‍ യുഎഇ-യില്‍ മാത്രമാണ് മൂന്ന് കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. കുവൈത്തില്‍ അബ്ബാസിയ ഇന്ത്യന്‍ സ്‌കൂളും. സൗദിയില്‍ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ദോഹയില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലാണ് പരീക്ഷ നടക്കുന്നത്.
പതിവ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പരീക്ഷയില്‍ നടപ്പിലാക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് ഡ്രസ് കോഡുണ്ട്. ഹാളില്‍ അനുവദിക്കുന്ന വസ്തുക്കള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. സുതാര്യമായ വെള്ളക്കുപ്പി പരീക്ഷാ ഹാളില്‍ കൊണ്ടുപോകാനുള്ള അനുമതി ഇത്തവണ നല്‍കിയിട്ടുണ്ട്. ഒരു ക്ലാസ് മുറിയില്‍ 24 കുട്ടികളാണ് പരീക്ഷ എഴുതുക. രണ്ട് ഇന്‍വിജിലേറ്റര്‍മാരുണ്ടാകും.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL