November 04, 2019
November 04, 2019
മസ്കത്ത് : മഹാ ചുഴലികൊടുങ്കാറ്റിന്‍റെ നേരിട്ടല്ലാത്ത ആഘാതത്തെ തുടർന്ന് ബുധനാഴ്ച ഒമാനില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 'മഹാ' കാറ്റഗറി രണ്ടിലേക്കുള്ള ചുഴലികൊടുങ്കാറ്റായി ഉയര്‍ന്നതായും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. കാറ്റിന്‍റെ കേന്ദ്രഭാഗത്തിന് മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെയാണ് വേഗത.
അല്‍ വുസ്ത, തെക്കന്‍ ശര്‍ഖിയ തീരങ്ങളിലാണ് മഴക്ക് സാധ്യത. ബുധനാഴ്ച വരെ കടലും പ്രക്ഷുബ്ധമായിരിക്കും. അറബിക്കടലില്‍ മൂന്ന് മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തിലും ഒമാന്‍ കടലില്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തിലും തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലേക്ക് കടല്‍ കയറാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഒമാനിലെ മസീറ ദ്വീപില്‍ നിന്ന് 620 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്‍റെ സ്ഥാനം. തിങ്കളാഴ്ച രാത്രിയോടെ 'മഹാ' കൂടുതല്‍ ശക്തിയാര്‍ജിക്കും. ഇറാന്‍ തീരത്ത് നിന്നുള്ള ന്യൂനമര്‍ദ പാത്തിയുടെ ഫലമായി ചൊവ്വാഴ്ച ഇന്ത്യന്‍ തീരത്തേക്ക് തന്നെ ദിശമാറാനാണ് സാധ്യത. ദിശമാറിയ ശേഷം ഇന്ത്യന്‍ തീരത്തേക്കുള്ള യാത്രയില്‍ കാറ്റ് ദുര്‍ബലമാവുകയും ചെയ്യുമെന്ന് ഒമാന്‍ കാലാവസ്ഥാ കേന്ദ്രം വക്താവ് അറിയിച്ചു.'മഹാ' ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകരും അഭിപ്രായപ്പെട്ടു.