October 24, 2019
October 24, 2019
റിയാദ് : മദീന ബസ് തീപിടുത്ത ദുരന്തത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാർ കൂടി അകപ്പെട്ടതായി സ്ഥിരീകരണം. ഇതോടെ അപകടത്തിൽ മരിച്ചെന്നു കരുതുന്ന ഇന്ത്യക്കാരുടെ എണ്ണം ഒമ്പതായി. ഡി.എൻ.എ ടെസ്റ്റിലൂടെ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു.
ഈ മാസം 16 നാണ് മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ അൽ ഹിജ്‌റ റോഡിൽ അപകടത്തിൽ പെട്ട ബസ് യാത്രക്കാരുമായി കത്തിനശിച്ചത്. 36 പേർ വെന്തുമരിച്ച അപകടത്തിൽ 7 ഇന്ത്യക്കാർ ഉൾപ്പെട്ടുവെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. 5 ഉത്തർ പ്രദേശ് സ്വദേശികളും ബിഹാറിൽ നിന്നും വെസ്റ്റ് ബംഗാളിൽ നിന്നുമുള്ള ഓരോരുത്തരുമായിരുന്നു ഇവർ. എന്നാൽ മറ്റു 2 ഇന്ത്യക്കാർ കൂടി ദുരന്തത്തിൽ മരിച്ചതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.
ഉത്തർ പ്രദേശിൽ നിന്നുള്ള നൗഷാദ് അഹമ്മദ്, ജമ്മു കാശ്മീരിൽ നിന്നുള്ള ഗുൽഫറാസ് അഹമ്മദ് എന്നിവരുടെ പേരുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ അപകടത്തിൽ മരിച്ചുവെന്ന് കരുതുന്ന ഇന്ത്യക്കാരുടെ എണ്ണം 9 ആയി. അപകടത്തിൽ മരിച്ച 35 പേരുടെ മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഡി.എൻ.എ ടെസ്റ്റിലൂടെ മാത്രമേ ഇവരെ തിരിച്ചറിയാൻ സാധിക്കൂ. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ കോൺസുൽ മോയിൻ അഖ്ത്തർ അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റു മദീന കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹാരാഷ്ട്ര പൂനെ സ്വദേശികളായ ദമ്പതികൾ സുഖം പ്രാപിച്ചു വരുന്നു. റിയാദിൽ നിന്നും 4 ദിവസത്തെ ഉംറ തീർത്ഥാടനത്തിനും മദീന സന്ദർശനത്തിനുമായി പുറപ്പെട്ട സംഘത്തിൽ 39 യാത്രക്കാരാണ് ഉണ്ടായിരുന്നത്.