December 05, 2022
December 05, 2022
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : ഗോൾഡൻ ബൂട്ട് നേടാനല്ല താൻ ഖത്തറിലെത്തിയതെന്നും ലോകകപ്പ് മാത്രമാണ് താൻ സ്വപ്നം കാണുന്നതെന്നും ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ. താൻ സപ്നം കാണുന്നത് ലോകകപ്പ് മാത്രമാണ്. ലോകകപ്പ് നേടാനാണ് ഇവിടെ എത്തിയത്. ഗോൾഡൻ ബോളോ ഗോൾഡൻ ബൂട്ടോ നേടാനല്ല എന്നും എംബാപ്പെ പറഞ്ഞു. ഇന്നലെ പോളണ്ടിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രസീലിയൻ ഇതിഹാസ ഫുട്ബോൾ താരം പെലെയുടെ റെക്കോർഡ്, പോളണ്ടിനെതിരായ മത്സരത്തിൽ എംബാപ്പെ തകർത്തിരുന്നു. 24 വയസ്സിൽ താഴെ ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് എംബാപ്പെയ്ക്ക് സ്വന്തം. 60 വർഷം പഴക്കമുള്ള റെക്കോർഡാണ് എംബാപ്പെ തിരുത്തിയത്. 23 കാരനായ ഫ്രഞ്ച് താരത്തിന് ഇതുവരെ ലോകകപ്പിൽ 9 ഗോളുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.
ഡിയേഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ, പെലെ എന്നിവരെ പിന്തള്ളിയാണ് താരത്തിൻ്റെ നേട്ടം. പോളണ്ടിനെതിരെ 74-ാം മിനിറ്റിൽ നേടിയ ഗോളോടെ ഗോൾ വേട്ടയിൽ എംബാപ്പെ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി (8 ഗോൾ). രണ്ടാം ഗോൾ കൂടി നേടിയതോടെ റൊണാൾഡോയെ മറികടന്ന് അർജന്റീന നായകൻ ലയണൽ മെസിയുടെ നേട്ടത്തിനൊപ്പമെത്താൻ എംബാപ്പെയ്ക്ക് കഴിഞ്ഞു (9 ഗോൾ). മെസിയെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചാണ് നേട്ടം.
2018 ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് കിരീടം നേടിയപ്പോൾ അരങ്ങേറ്റ എഡിഷനിൽ എംബാപ്പെ നാല് ഗോളുകൾ നേടിയിരുന്നു. ആ ടൂർണമെന്റിൽ പെറുവിനെതിരെ നേടിയ ആദ്യ ഗോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് ഗോൾ സ്‌കോറർ എന്ന നേട്ടം എംബാപ്പെയ്ക്ക് ചാർത്തികൊടുത്തു. ഒന്നിലധികം ലോകകപ്പുകളിൽ നാലോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യത്തെ ഫ്രഞ്ച് താരം കൂടിയാണ് എംബാപ്പെ.
ബ്രസീലിയൻ ഇതിഹാസം പെലെയ്ക്ക് ശേഷം (1958-ൽ 17 വയസ്സും 249 ദിവസം) ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളിൽ അഞ്ച് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് അദ്ദേഹം (23 വയസ്സും 349 ദിവസവും). ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഒരു ഗോളോടെയാണ് എംബാപ്പെ ഖത്തറിൽ അക്കൗണ്ട് തുറന്നത്. പോളണ്ടിനെതിരെ നേടിയ ഇരട്ടഗോളുകളോടെ, ഖത്തർ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ എംബപെ മുന്നിലെത്തി. ഖത്തറിൽ എംബാപ്പെയുടെ അഞ്ചാം ഗോളാണിത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക