April 21, 2023
April 21, 2023
ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ തീവെപ്പു കേസില്‍ എട്ടുപ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കുറ്റകൃത്യത്തിലെ പങ്കും തടവ് കാലയളവും കണക്കിലെടുത്താണ് കോടതി നടപടി. മറ്റു നാലു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു.
2002ല്‍ നടന്ന ഗോധ്ര ട്രെയിന്‍ തീവെപ്പു കേസില്‍ പ്രതികളായ 31 പേരുടെ ജാമ്യഹര്‍ജികളാണ് ഇന്ന് കോടതിക്കുമുന്നിലെത്തിയത്. ഇതില്‍ 20 പേര്‍ക്ക് ഗുജറാത്തിലെ വിചാരണാ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. വിചാരണാ കോടതിയുടെ വിധിയെ ഗുജറാത്ത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
ഗോധ്ര ട്രെയിന്‍ തീവെപ്പിനു പിന്നാലെ നടന്ന ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ ഗാം കലാപത്തിലെ മുഴുവന്‍ പ്രതികളെയും ഇന്നലെയാണ് ഗുജറാത്തിലെ പ്രത്യേക കോടതി വെറുതെവിട്ടത്. മുന്‍ ബി.ജെ.പി മന്ത്രി മായാ കോട്‌നാനി ഉള്‍പ്പടെ 67 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മുന്‍ വി.എച്ച്.പി നേതാവ് ജയദീപ് പട്ടേല്‍, മുന്‍ ബജ്രങ്ദള്‍ നേതാവ് ബാബി ബജ്രങ്കി എന്നിവരും അഹമദാബാദിലെ പ്രത്യേക കോടതി വെറുതെവിട്ട കൂട്ടത്തിലുണ്ട്.
പ്രത്യേക അന്വേഷണസംഘത്തിന്റെ കേസുകള്‍ അന്വേഷിക്കുന്ന സ്‌പെഷല്‍ ജഡ്ജി എസ്.കെ. ബക്ഷിയാണ് കേസ് പരിഗണിച്ചത്. നരോദ ഗാം കലാപകേസില്‍ ആകെ 86 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 18 പേര്‍ വിചാരണ കാലയളവില്‍ മരിച്ചു. ഒരാളെ നേരത്തെ കോടതി വെറുതെവിടുകയും ചെയ്തു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI