September 08, 2019
September 08, 2019
അല്‍ഐന്‍: കൃത്രിമരേഖ ചമച്ച് രാജ്യം വിടാന്‍ ശ്രമിച്ച കേസില്‍ വ്യവസായി ഗോകുലം ഗോപാലന്‍റെ മകന്‍ ബൈജു ഗോപാലന് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് അല്‍ഐന്‍ ക്രിമിനല്‍ കോടതി. ബൈജു ഗോപാലനെതിരെ ചെക്കു കേസ് നിലനില്‍ക്കുന്നതിനാല്‍ ഒരുമാസത്തെ തടവ് പൂര്‍ത്തിയായാലും രാജ്യംവിടാന്‍ സാധിച്ചേക്കില്ല.അതേസമയം,വിധിക്കെതിരെ ബൈജു ഗോപാലൻ അപ്പീൽ നൽകാൻ സാധ്യതയുണ്ട്.
ദുബായില്‍ ഹെല്‍ത്ത് കെയര്‍ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ടു ചെന്നൈ സ്വദേശിനി രമണി നല്‍കിയ കരാര്‍ ലംഘന കേസിലാണ് ബൈജുവിന് യാത്രാവിലക്കുള്ളത്. 2 കോടി ദിര്‍ഹത്തിന്‍റെ ചെക്ക് മടങ്ങിയെന്ന് കാണിച്ചാണ് രമണി പരാതി നല്‍കിയത്. എന്നാല്‍ ഈ കേസില്‍നിന്നു രക്ഷപ്പെടാനായി ഓഗസ്റ്റ് 23ന് യുഎഇയില്‍ നിന്നു റോഡ് മാര്‍ഗം ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ചെക്പോസ്റ്റില്‍ പിടിയിലായത്.
ചെന്നൈ ടി നഗറിലെ ഹോട്ടല്‍ ഇടപാടില്‍ കബളിപ്പിക്കപ്പെട്ടതിനെതിരെ ഗോകുലം ഗോപാലന്‍ നല്‍കിയ കേസിന് പകരം വീട്ടാന്‍ ദുബായില്‍ എതിര്‍പക്ഷം കേസ് നല്‍കിയെന്നാണ് ബൈജുവിനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ചെന്നൈയില്‍ 25 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് ഗോകുലം ഗോപാലന്റെ പരാതി. ദുബായില്‍ 20 കോടി രൂപയ്ക്കാണ് എതിര്‍വിഭാഗത്തിന്റെ കേസ്. ഒത്തുതീര്‍പ്പിലൂടെ കേസ് രമണി പിന്‍വലിക്കുകയോ അല്ലെങ്കില്‍ കോടതി വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുകയോ ചെയ്താല്‍ മാത്രമേ ബൈജുവിന് ഇനി രാജ്യംവിടാന്‍ സാധിക്കൂ.