December 14, 2022
December 14, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ക്രോയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തരിപ്പണമാക്കി ഫൈനലിലേക്ക് മുന്നേറിയ അർജന്റീനയുടെയുടെ വിജയരഹസ്യത്തിന് പിന്നിൽ മെസ്സി മാജിക്കിനൊപ്പം മറ്റൊരു പേര് കൂടിയുണ്ട്. അർജന്റീനയുടെ പുതിയ താരോദയം. ജൂലിയൻ അൽവെരസ്. രണ്ട് ഗോളുകളാണ് അല്‍വാരസ് ചൊവ്വാഴ്ച രാത്രി ലുസൈൽ സ്റ്റേഡിയത്തിലെ ക്രൊയേഷ്യന്‍ വലയിൽ വീഴ്ത്തിയത്.
വെടിയുണ്ട പോലെ കുതിച്ച്, മൂന്ന് ക്രൊയേഷ്യൻ കളിക്കാർക്കിടയിലൂടെ പന്ത് തട്ടി, ടൂർണമെന്റിലെ തന്നെ മികച്ച ഗോൾ കീപ്പറായ ലിവാക്കോവിച്ചിനെ തന്ത്രപരമായി മറികടന്നു അൽവരെസ് നേടിയ അർജന്റീനയുടെ രണ്ടാം ഗോളിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുയാണ്.മെസ്സിയുടെ മാന്ത്രിക അസ്സിസ്റ്റ് കൃത്യ സമയത്ത് മനസ്സിലാക്കി ലക്ഷ്യസ്ഥാനത്ത് എത്തിച്ചതും അർജന്റീനയുടെ ഈ യുവതുർക്കി തന്നെ.
പത്ത് വർഷം മുൻപുള്ള ഒരു വീഡിയോയും ചിത്രവുമാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ച. ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ പന്ത്രണ്ട് വയസ്സുകാരൻ സെൽഫിയെടുക്കാൻ മെസ്സിയുടെ അനുവാദം ചോദിച്ചു. സ്നേഹത്തോടെ അന്ന് സാക്ഷാൽ മെസ്സി ചേർത്ത് പിടിച്ച ആ പന്ത്രണ്ട് വയസ്സുകാരനാണ് ഇന്നലെ മെസ്സിയെ ചേർത്ത് പിടിച്ചു വിജയക്കൊടി പാറിച്ചത്.
മറ്റൊരു വീഡിയോയിൽ എന്താണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്ന് കുഞ്ഞു അൽവരെസിനോട് ചോദിക്കുമ്പോൾ "വേൾഡ് കപ്പ് കളിക്കണം ..." എന്ന് പറയുന്നുണ്ട്. ഫുട്ബോളിലെ ഹീറോ ആരാണ് എന്നതിന് മെസ്സി എന്ന് ഉത്തരം. ആ ഹീറോയുടെ കൂടെ അവനുമിപ്പോൾ അർജന്റീനിയൻ ആരാധകരുടെ താരമായിരിക്കുന്നു.
ഈ ടൂർണമെന്റ്റോടു കൂടി ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ ലക്ഷ്യമിടുന്ന മെസ്സിക്ക് പകരക്കാരനായി ഭാവിയിൽ ഈ 22കാരൻ അർജന്റീനയെ മുന്നിൽ നിന്ന് നയിക്കുമെന്നാണ് കായിക വിദഗ്ദർ പറയുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക