September 06, 2019
September 06, 2019
അബുദാബിയിലെയും അൽഐനിലെയും യൂണിവേഴ്സൽ ആശുപത്രികളുടെ ഉടമ സ്ഥലം വിട്ടതോടെ ഇവിടെ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപെടെയുള്ള ഡോക്ടർമാരും നേഴ്സുമാരും ഇതര ജീവനക്കാരും മാസങ്ങളായി വേതനം കിട്ടാതെ ദുരിതമനുഭവിക്കുകയാണ്
അബുദാബി : യു.എ.ഇ യിൽ മലയാളികളുടെ ഉടമസ്ഥയിലുള്ള രണ്ടു സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരെ വഴിയാധാരമാക്കി മലയാളികളായ ഉടമ മുങ്ങിയതായി പരാതി.മലയാളിയും ന്യുറോളജി സ്പെഷ്യലിസ്റ്റുമായ ഡോ.ഷബീർ നെല്ലിക്കോടിന്റെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് ആശുപത്രികളും. യു.എ.യിലെ മലയാളിയായ പ്രമുഖ വ്യവസായിയുടെ സഹോദരൻ കൂടിയായ ഇയാൾ നാട്ടിലേക്ക് കടന്നതായാണ് ജീവനക്കാർ പറയുന്നത്.
അതേസമയം, ഉടമയുടെ ആവശ്യപ്രകാരം ആശുപത്രി അടച്ചുപൂട്ടാൻ അനുമതി നൽകിയതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം(ഡി.ഓ.എച്ച്) അറിയിച്ചിട്ടുണ്ട്.ആശുപത്രിയിലെ മുഴുവൻ രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും തുടർ ചികിത്സയ്ക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഡി.ഓ.എച്ച് അറിയിച്ചു.200 കിടക്കകളുള്ള ആശുപതിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് ദിവസങ്ങൾക്ക് മുമ്പ് നിർത്തി വെച്ചിരുന്നു.
മൂന്ന് മുതൽ എട്ട് മാസത്തോളം ശമ്പള കുടിശ്ശിക നൽകാതെ രണ്ടാഴ്ച മുൻപ് ആശുപത്രി ഉടമ നാട്ടിലേക്ക് പോയെന്നും ഇദ്ദേഹം തിരിച്ചു വരുമെന്ന് പ്രതീക്ഷയില്ലെന്നും കാണിച്ച് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും അധികൃതർക്ക് പരാതി നൽകി. 50 ഡോക്ടർമാരും നൂറ്റമ്പതോളം നഴ്സുമാരും 170 ലേറെ മറ്റു ജീവനക്കാരും വർഷങ്ങളായി ഈ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്. ഡോക്ടർമാരിൽ കൂടുതലും മലയാളികളാണ്. നഴ്സുമാരിൽ മുപ്പതോളം പേർ മലയാളികളും ബാക്കിയുള്ളവർ അറബ്, ഫിലിപ്പീൻസ് സ്വദേശികളുമാണ്. എട്ടു മാസം മുമ്പാണ് ശമ്പളം മുടങ്ങി തുടങ്ങിയത്. ഇടയ്ക്ക് 2500 ദിർഹം അടിസ്ഥാന വേതനമുള്ളവർക്ക് 800 ദിർഹമായി വെട്ടിക്കുറച്ചിരുന്നെങ്കിലും ആരും കാര്യമായി പരാതിപ്പെട്ടിരുന്നില്ല. പിന്നീട്, മുഴുവൻ ശമ്പളത്തിന് പകരം ചെറിയ സംഖ്യകൾ പലർക്കും കൊടുത്തുതുടങ്ങി. ഒടുവിൽ ഇതും മുടങ്ങാൻ തുടങ്ങിയതോടെ പ്രശ്നങ്ങൾ ആരംഭിച്ചത്. ശമ്പളം മുടങ്ങിയതോടെ തങ്ങളും കുടുംബവും നിത്യച്ചെലവിന് വഴിയില്ലാതെ ദുരിതത്തിലായതായി മലയാളി ഡോക്ടർമാരും നഴ്സുമാരും പരാതിപ്പെട്ടു. മാസങ്ങളായി വേതനം ലഭിക്കാത്തതിനാൽ നാട്ടിലുള്ള മാതാപിതാക്കൾ ഉൾപെടെ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് ഉടമയോട് പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് ഇവർ പറയുന്നു. ഡോക്ടർമാരിൽ പലർക്കും ഭീമമായ തുക ശമ്പള കുടിശിക ഇനത്തിൽ കിട്ടാനുണ്ട്. ഇതിനിടയ്ക്ക് മൂന്നാഴ്ച മുൻപാണ് ഉടമ സ്ഥലം വിട്ടത്.
തങ്ങൾ നിസ്സഹായരാണെന്നും തങ്ങൾക്കും ശമ്പളം ലഭിക്കാനുണ്ടെന്നുമായിരുന്നു മാനേജർമാരെ സമീപിച്ചപ്പോൾ ഇവർക്ക് ലഭിച്ച മറുപടി. തുടർന്നാണ് എല്ലാവരും ചേർന്ന് ലേബർ കോടതിയെ സമീപിച്ചത്.പരാതിപ്രകാരം കഴിഞ്ഞ ദിവസം പൊലീസും ലേബർ വിഭാഗം ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിരുന്നു.എന്നാൽ, ശമ്പള കുടിശ്ശികയെക്കുറിച്ച് ആരിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാത്തതിൽ ജീവനക്കാർ ആശങ്കയിലാണ്. ഇന്ത്യക്കാരുടെ ശമ്പള കുടിശ്ശിക കാര്യത്തിൽ ഇന്ത്യൻ എംബസി ഇടപെടണമെന്നാണ് മലയാളികൾ ഉൾപെടെയുള്ള ജീവനക്കാർ ആവശ്യപ്പെടുന്നത്.
അൽ ഐനിലെ യൂണിവേഴ്‌സൽ ആശുപത്രിയിൽ ഹെഡ് നേഴ്സായിരുന്ന സുജ സിംഗ് കഴിഞ്ഞ വർഷം ഏപ്രിലിൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു.