September 15, 2019
September 15, 2019
കൊച്ചി : നാസിൽ അബ്ദുള്ള തനിക്കെതിരെ നൽകിയ ചെക്ക് കേസും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും ജാതിവത്കരിക്കാൻ 'മീഡിയാവൺ' ചാനലും സമൂഹമാധ്യമങ്ങളും ശ്രമിച്ചതായി തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു.ചാനൽ റിപ്പോർട്ടർ ദുബായിൽ തന്നോട് ചോദിച്ച ചോദ്യങ്ങളെല്ലാം ഇങ്ങനെയൊരു ഉദ്ദേശ്യത്തോടെയായിരുന്നുവെന്നും ഇന്ന് രാവിലെ നെടുമ്പാശേരിയിൽ എത്തിയ തുഷാർ മാധ്യമങ്ങളോട് പറഞ്ഞു.
യുസുഫ് അലിയും എന്റെ കുടുംബവും തമ്മിലുള്ള അടുപ്പം കൂടി കണക്കിലെടുത്താണ് അദ്ദേഹം സഹായിക്കാനെത്തിയതെന്നും അതിന്റെ പേരിൽ അദ്ദേഹത്തെ പോലും വെറുതെ വിട്ടില്ലെന്നും തുഷാർ കുറ്റപ്പെടുത്തി.പ്രശ്നം ജാതിവത്കരിക്കാൻ ശ്രമിച്ചവർ താൻ പണം കൊടുത്താണ് കേസിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് ഇപ്പോൾ പറയുന്നതെന്നും തുഷാർ കൂട്ടിച്ചേർത്തു.നാസിലിനെതിരെ നടപടികൾക്ക് ആദ്യം തീരുമാനിച്ചിരുന്നില്ല.എന്നാൽ പിന്നീട് അദ്ദേഹം തനിക്കെതിരെ നടത്തിയ ഗൂഡാലോചനകൾ ബോധ്യപ്പെട്ടതിനാലാണ് നിയമ നടപടിക്ക് ഒരുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കൊടുങ്ങല്ലൂർ സ്വദേശി നാസിൽ അബ്ദുല്ല നൽകിയ ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.പ്രതി നൽകിയ രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് തുഷാർ വെള്ളാപ്പള്ളിക്ക് നാട്ടിലേക്ക് മടങ്ങാൻ വഴി ഒരുങ്ങിയത്.