May 09, 2023
May 09, 2023
ന്യൂസ്‌റൂം ബ്യുറോ
ദമ്മാം: താനൂരില്‍ അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസര്‍ സൗദി ജുബൈലിലെ പ്രവാസി. പതിനഞ്ച് വര്‍ഷമായി മാന്‍പവര്‍ സപ്ലൈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന നാസര്‍ ചെറിയ പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
ബോട്ട് സര്‍വീസ് ഉദ്ഘാടനത്തിനായി നാസര്‍ നാട്ടിലെത്തിയതാണെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം
നിയോം ഉള്‍പ്പെടെ വിവിധ പദ്ധതികളില്‍ ഇദ്ദേഹത്തിന്റെ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.. നേരത്തെ സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലും പ്രവര്‍ത്തിച്ചിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ആരംഭിച്ച ബോട്ട് സര്‍വീസ് ഇടക്ക് നിര്‍ത്തി വെച്ചതായും ഇവര്‍ പറയുന്നു. അതേസമയം കോഴിക്കോട്ടുവെച്ചാണ് നാസര്‍ പിടിയിലായത്. വൈകീട്ട് ആറോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിഡിയിലെടുത്തത്. നാസറിനെ ഉടന്‍ താനൂര്‍ പൊലീസിന് കൈമാറി.
അപകടത്തിനു പിന്നാലെ നാസറും ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും ഒളിവില്‍ പോയിരിക്കുകയായിരുന്നു. കോഴിക്കോട്ടാണ് നാസര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ള സഹോദരന്റെ ഫോണിലേക്ക് ബോട്ടുടമ നാസര്‍ വിളിച്ചതായി നേരത്തെ പൊലീസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് നാസര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ളവരെ താനൂര്‍ പൊലീസിന് കൈമാറും.
ഉച്ചയോടെയാണ് നാസറിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ വെച്ചാണ് വാഹനം പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ മുതല്‍ കൊച്ചിയില്‍ വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടയിലാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസര്‍ വാഹനത്തിലുണ്ടായിരുന്നില്ല. ഡ്രൈവറും നാസറിന്റെ സഹോദരങ്ങളുമാണ് വാഹനത്തില്‍ യാത്ര ചെയ്തിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബോട്ട് സര്‍വീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളെ കയറ്റിയാണ് സര്‍വീസ് നടത്തിയത്. ആറ് മണിക്ക് സര്‍വീസ് നിര്‍ത്തണമെന്നാണ് നിയമമെങ്കിലും അതും ലംഘിച്ചാണ് അപകടമുണ്ടാക്കിയ ബോട്ട് ഇന്നലെ സര്‍വീസ് നടത്തിയത്. ഉടമ നാസറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL