April 01, 2022
April 01, 2022
റിയാദ് : രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയേക്കാവുന്ന 25 പേരെ കൂടി സൗദി ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. രണ്ട് ഇന്ത്യൻ സ്വദേശികളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ചിരഞ്ജീവ് കുമാർ സിങ്, മനോജ് സബർവാൾ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാർ.
സൗദിയുടെ ശത്രുപക്ഷത്തുള്ള ഹൂതി വിമതരെ സാമ്പത്തികമായും മറ്റും സഹായിച്ചവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് സൗദി സ്റ്റേറ്റ് സെക്യൂരിറ്റി നൽകുന്ന വിശദീകരണം. ഇറാനിയൻ സൈന്യത്തിന്റെ സഹായത്തോടെ ഇവർ ഹൂതികളുമായി സഹകരിച്ചതായി അന്വേഷണങ്ങളിൽ കണ്ടെത്തി. മാരിടൈം ഷിപ്പിംഗ് എന്ന കമ്പനിയിൽ മാനേജരായി ജോലി ചെയ്തയാളാണ് പട്ടികയിൽ ഉൾപ്പെട്ട മനോജ് സബർവാൾ. ഇറാനെ ഇയാൾ സഹായിച്ചതായി മുൻപ് അമേരിക്കയും ആരോപിച്ചിരുന്നു. അമേരിക്ക ഒരു മാസം മുൻപ് വിലക്കേർപ്പെടുത്തിയ ഔറം ഷിപ് മാനേജ്‌മെന്റ് ഫ്രീസോൺ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ചിരഞ്ജീവ് കുമാർ സിങാണ് പട്ടികയിലെ രണ്ടാം ഇന്ത്യക്കാർ. ഇയാളുടെ കമ്പനി ഹൂതികൾക്ക് ഇന്ധനം വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.