September 13, 2019
September 13, 2019
പാരീസ്: വീട്ടില്‍ ജോലിക്കെത്തിയ പ്ലംബറെ മർദിച്ച കേസില്‍ സൗദി രാജകുമാരിക്ക് ഫ്രഞ്ച് കോടതി പത്തു മാസത്തെ സൂചനാ തടവ് ശിക്ഷ വിധിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരി കൂടിയായ ഹസ്സ ബിന്‍ത് സല്‍മാനെതിരായാണ് കോടതി വിധി.
2016ല്‍ പാരീസിലെ ഹസ്സയുടെ ആഡംബര വസതിയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമസ സ്ഥലത്ത് ജോലിക്കെത്തിയ അഷ്‌റഫ് ഈദ് എന്ന തൊഴിലാളിയെ മര്‍ദിക്കാന്‍ അംഗരക്ഷകനെ ഏല്‍പിക്കുകയും ബന്ധിയാക്കി വച്ചു അപമാനിക്കുകയും ചെയ്തതായാണു കേസ്. 2017 ഡിസംബറില്‍ ഫ്രഞ്ച് അധികൃതര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും, ഈ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച വിചാരണയില്‍ അവര്‍ ഇതുവരെ ഹാജരായിരുന്നില്ല. 10,000 യൂറോ പിഴയടക്കാനും കോടതി ഉത്തരവിട്ടിരുന്നു.
പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടതിനും കൂടിയ ശിക്ഷയാണ് സൗദി രാജകുമാരിക്ക് ഇപ്പോൾ ഫ്രഞ്ച് കോടതി വിധിച്ചത്. ആറു മാസത്തെ തടവും 5,000 യൂറോയുമായിരുന്നു പ്രോസിക്യൂട്ടര്‍മാര്‍ ശിക്ഷയായി ആവശ്യപ്പെട്ടത്. കോടതിയില്‍ ഹാജരായ അംഗരക്ഷകന് എട്ടുമാസത്തെ നിരീക്ഷണ തടവും 5,000 യൂറോ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.