March 30, 2021
March 30, 2021
റിയാദ്: സൗദിയുടെ മുന്‍ ചാര മേധാവി സാദ് അല്‍ ജാബ്രിയുടെ 2.9 കോടി റിയാല്‍ മൂല്യമുള്ള റിയല്‍ എസ്‌റ്റേറ്റ് സ്വത്തുവകകള്‍ മരവിപ്പിക്കണമെന്ന് യു.എസ് കോടതിയോട് അഭ്യര്‍ത്ഥിച്ച് സൗദി കമ്പനി. സ്വത്തുക്കള്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയതാണെന്ന് ആരോപിച്ച് സൗദി സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണ് മസാച്ചുസെറ്റ്‌സിലെ കോടതിയെ സമീപിച്ചത്.
തങ്ങളുടെ കോടിക്കണക്കിന് ഡോളറിന്റെ സ്വത്ത് ജാബ്രി അപഹരിച്ചുവെന്ന് സകബ് സൗദി ഹോള്‍ഡിങ്‌സ് കമ്പനി പരാതിയില്‍ പറുന്നു. സ്വത്തുക്കള്‍ വാങ്ങാനുള്ള പണം ജാബ്രി തങ്ങളുടെ കമ്പനിയില്‍ നിന്ന് മോഷ്ടിക്കുകയും നിയമവിരുദ്ധമായി ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും കമ്പനി ആരോപിച്ചു.
ജാബ്രിയും കുടുംബവും കൈവശം വച്ചിരിക്കുന്ന സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള അപേക്ഷയ്ക്ക് പുറമെ വിചാരണ നടത്തണമെന്നും സൗദി കമ്പനി കോടതിയോട് ആവശ്യപ്പെട്ടു. നിയമ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ലോ360 എന്ന മാധ്യമമാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
പത്ത് സൗദി കമ്പനികള്‍ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് ജാബ്രിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കനേഡിയന്‍ കോടതി ജനുവരിയില്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് കോടതിയിലും സൗദി കമ്പനി പരാതി നല്‍കിയിരിക്കുന്നത്.
കാനഡയിലെ കോടതിയില്‍ നല്‍കിയതിന് സമാനമായ പരാതിയാണ് അമേരിക്കന്‍ കോടതിയിലും ഫയല്‍ ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ജോലി ചെയ്തിരുന്നപ്പോള്‍ സ്‌റ്റേറ്റ് ഫണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്ന് കമ്പനി ആരോപിക്കുന്നു. ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണമാണ് ഇത്തരത്തില്‍ വകമാറ്റിയെടുത്തതെന്നും കമ്പനി പറയുന്നു. ഈ പണം ജാബ്രി തന്റെ കുടുംബത്തിനും അടുപ്പമുള്ള മറ്റുള്ളവര്‍ക്കുമായി നല്‍കുകയായിരുന്നുവെന്നും കമ്പനി ആരോപിച്ചു.
എന്നാല്‍ തനിക്കെതിരായ പരാതി ജാബ്രി നിഷേധിച്ചു. തന്നെ നിശബ്ദനാക്കാനുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ഗൂഡാലോചനകളുടെ ഭാഗമാണ് പരാതിയെന്നും കേസ് തള്ളിക്കളയണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. മുഹമ്മദ് ബിന്‍ സല്‍മാന് താന്‍ ഭീഷണിയാണെന്ന് തോന്നുന്നത് കൊണ്ടാണ് ഇത്തരത്തില്‍ തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.എ.എയുമായി ആഴത്തിലുള്ള ബന്ധം പുലര്‍ത്തുകയും പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സൗദി രഹസ്യാന്വേഷണ വിഭാഗത്തിനും ഇടയിലെ പാലമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് ജാബ്രി. 2017 ല്‍ സൗദി അദ്ദേഹത്തെ ഓഫീസില്‍ നിന്ന് പുറത്താക്കപ്പെടുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. പകരക്കാരനായി അദ്ദേഹത്തിന്റെ അര്‍ധ സഹോദരനാണ് സ്ഥാനമേറ്റെടുത്തത്.
2018 ല്‍ രാജ്യം വിട്ട ജാബ്രി ഇപ്പോള്‍ കാനഡയിലാണ് താമസിക്കുന്നത്. മുന്‍ സൗദി ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നയെഫിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. മുഹമ്മദ് ബിന്‍ നയെഫിനോടുള്ള വിശ്വസ്തതയും ആഭ്യന്തര മന്ത്രാലയത്തെ കുറിച്ചുള്ള അഗാധമായ അറിവുമാണ് ജാബ്രിയെ മുഹമ്മദ് ബിന്‍ സല്‍മാന്റെ കണ്ണിലെ കരടാക്കി മാറ്റിയതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
തന്നെ വധിക്കാനായി ടൈഗര്‍ സ്‌ക്വാഡ് എന്നറിയപ്പെടുന്ന 50 അംഗ കൊലയാളി സംഘത്തെ കാനഡയിലേക്ക് അയച്ചുവെന്ന് ആരോപിച്ച് ജാബ്രി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. സൗദി മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ വധം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു സംഭവമെന്ന് ജാബ്രി പറയുന്നു.
ജാബ്രിയെ തിരികെ സൗദിയിലെത്തിക്കാനായി സൗദി സര്‍ക്കാര്‍ എന്തും ചെയ്യുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.