February 20, 2022
February 20, 2022
ദമാം : രാജ്യത്തെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ളൻ പിഴ സംഖ്യ പുനർനിശ്ചയിച്ചു. ഓരോ സ്ഥാപനത്തിന്റെയും വലിപ്പം അനുസരിച്ചാണ് തുക പുതുക്കി നിശ്ചയിച്ചത്. സ്ഥാപനത്തിൽ ഒന്നുമുതൽ അഞ്ചുവരെ ജീവനക്കാരാണ് ഉള്ളതെങ്കിൽ 10000 റിയാലാണ് പിഴ. 6 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ചെറുകിട സ്ഥാപനങ്ങളാക്കി കണക്കാക്കും. ഇവയ്ക്ക് 20000 റിയാലാണ് പിഴ. 50 മുതൽ 249 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് 50000 റിയാലും, അതിലധികം ജീവനക്കാരുള്ള വൻകിട സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാലും പിഴ ചുമത്തും.
സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നവരുടെ തവക്കൽനാ ആപ്പിലെ ആരോഗ്യ നില പരിശോധിക്കുന്നതിൽ വീഴ്ച്ച വരുത്തുക, ജീവനക്കാരുടെ ആരോഗ്യപരിശോധനകൾ പൂർത്തിയാക്കാതിരിക്കുക, മാസ്ക് ധരിക്കാത്ത ജീവനക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുക, ബാസ്കറ്റുകളും ട്രോളികളും ഉപയോഗത്തിന് ശേഷം അണുവിമുക്തമാക്കാതെയിരിക്കുക, വാക്സിൻ എടുക്കാത്തവരെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കുക, ഇടവിട്ട സമയങ്ങളിൽ അണുനാശിനി പ്രയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് നിയമലംഘനങ്ങൾ. സ്ഥാപനങ്ങൾ രണ്ടുവട്ടം നിയമലംഘനം നടത്തിയാൽ ഇരട്ടി തുക പിഴയൊടുക്കേണ്ടിവരും .