September 15, 2019
September 15, 2019
വാഷിംഗ്ടൺ : സൗദിയിലെ സർക്കാർ എണ്ണ വിതരണ കമ്പനിയായ അരാംകോയുടെ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് തിരിച്ചടി നൽകാൻ തയാറാണെന്ന് സൗദി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.ഇന്നലെ ഡോണാൾഡ് ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം അറിയിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി ടെലിഫോണിൽ സംസാരിച്ചത്.
ഹൂതി ആക്രമണം അമേരിക്കയെയും ലോക സമ്പദ് ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന് ട്രംപ് സൽമാൻ രാജകുമാരനെ അറിയിച്ചതായും സൗദി പ്രസ് ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. സൗദിക്ക് നേരെ നടക്കുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ ചെറുക്കാൻ സഹകരിക്കുമെന്ന് ട്രംപ് മുഹമ്മദ് ബിൻ സൽമാനെ അറിയിച്ചതായി വാഷിംഗ്ടണിലെ സൗദി എംബസിയും വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ ദമാമിലെ രണ്ട് സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇവിടെ വന്‍ സ്ഫോടനവും തീപിടിത്തവുമുണ്ടായി.ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഹൂതികൾ ഏറ്റെടുത്തിരുന്നു.ആളപായം ഉണ്ടായിട്ടില്ലെങ്കിലും രണ്ട് സംസ്കരണ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്. അതേസമയം സൗദിയിൽ നിന്നുള്ള എണ്ണ വിതരണത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് സൗദി അറിയിച്ചു.നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.