March 05, 2021
March 05, 2021
റിയാദ്: സൗദി അറേബ്യയിലെ ചരിത്ര നഗരമായ അല്‍ ഉലയിലെ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇറങ്ങുന്നതിന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. അല്‍ ഉലയിലെ പ്രിന്‍സ് അബ്ദുല്‍ മജീദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ വിപുലീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ ശേഷമാണ് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയത്.
2011 ലാണഅ അല്‍ ഉല വിമാനത്താവളം നിര്‍മ്മിച്ചത്. സൗദിയിലെ അഞ്ചാമത്തെ വലിയ വിമാനത്താവളമാണ് ഇത്.
'വിമാനത്താവളത്തിന്റെ ശേഷി മൂന്നിരട്ടിയാക്കാന്‍ റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ ഉല പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സമയം 15 വാണിജ്യ വിമാനങ്ങളെ ഇവിടെ സ്വീകരിക്കാന്‍ കഴിയും. വിമാനത്താവളത്തിന്റെ ശേഷി പ്രതിവര്‍ഷം 10,000 യാത്രക്കാര്‍ എന്നതില്‍ നിന്ന് പ്രതിവര്‍ഷം 400,000 യാത്രക്കാര്‍ എന്നാക്കി ഉയര്‍ന്നു.' -ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
'വി.ഐ.പി ലോഞ്ച് ടെര്‍മിനലിന്റെ നിര്‍മ്മാണം ഉള്‍പ്പെടെയാണ് അല്‍ ഉലയിലെ വികസന പദ്ധതികള്‍. പ്രാദേശികമായ സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. അല്‍ ഉലയുടെ പരിസ്ഥിതിയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇവിടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍.'
മേഖലയിലെ വ്യോമയാന ഗതാഗതത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച നിലനിര്‍ത്താനായി 2019 ഓഗസ്റ്റിലാണ് വിമാനത്താവളത്തിന്റെ വിപുലീകരണം ഏവിയേഷന്‍ ഏജന്‍സി പ്രഖ്യാപിച്ചത്.
എണ്ണയെ മാത്രം ആശ്രയിച്ചുള്ള രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക, മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 10 ശതമാനം ടൂറിസം മേഖലയില്‍ നിന്ന് കണ്ടൈത്തുക എന്നിവയാണ് സൗദിയുടെ വിഷന്‍ 2030 ലക്ഷ്യമിടുന്നത്.
മൂന്നര വര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിച്ച 41-ാമത് ജി.സി.സി ഉച്ചകോടി നടന്നത് അല്‍ ഉലയിലാണ്. ജനുവരി അഞ്ചിന് നടന്ന ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനായി അറബ് രാജ്യങ്ങള്‍ തീരുമാനിക്കുകയും ഇതിനായുള്ള അല്‍ ഉല കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.