December 04, 2020
December 04, 2020
റിയാദ് : ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ തയാറല്ലെന്ന് മുൻ സൗദി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അമേരിക്കയിലെ മുൻ സൗദി അംബാസിഡറുമായ തുർക്കി അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു.അമേരിക്കൻ ചാനലായ സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തിൽ സൗദിയുടെ നിലപാട് ഉറച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള യാതൊരു നീക്കവും നടക്കുന്നില്ല.ഫലസ്തീൻ പ്രശ്‌നത്തിനാണ് സൗദി പ്രഥമ പരിഗണന നൽകുന്നതെന്നും അറബ് സമാധാന പദ്ധതി പാലിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ് ശൂറാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
സൗദി അറേബ്യയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ഒരുക്കങ്ങൾ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു-
'എന്തുകൊണ്ടാണ് സൽമാൻ രാജാവിന്റെ ഇതുസംബന്ധിച്ച വാക്കുകൾ വിശ്വസിക്കാതെ ബെഞ്ചമിൻ നെതന്യാഹു പറയുന്നത് മാത്രം വിശ്വസിക്കുന്നത്?'
സൗദി അറേബ്യയുടെ വിശ്വാസ്യത ഇസ്രായേൽ പ്രധാനമന്ത്രിയുടെ വിശ്വാസ്യതയേക്കാൾ ഉയർന്നതാണ്.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ സൗദി വിദേശകാര്യ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക