January 13, 2020
January 13, 2020
റിയാദ് : 2019 ൽ സൗദിഅറേബ്യയിൽ 184 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. കഴിഞ്ഞ ആറുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇവരിൽ 88 പേർ സൗദി പൗരന്മാരും 90 വിദേശികളുമാണ്. ആറുപേർ ഏതുരാജ്യക്കാരാണെന്ന് വ്യക്തമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സൗദി പ്രസ് ഏജൻസിയുടെ പുറത്തുവിട്ട കണക്കുകൾ ഉദ്ധരിച്ചാണ് മനുഷ്യാവകാശ സംഘടന ഇക്കാര്യം അറിയിച്ചത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2018 ൽ നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ രാജ്യത്തെ വധശിക്ഷകൾ കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും എന്നാൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും സമയമെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമാണ് 2019 ലെ കണക്കുകളെന്ന് മനുഷ്യാവകാശ സംഘടനയുടെ ഡയറക്റ്റർ മായാ ഫോയ പറഞ്ഞു. ഇതേതുടർന്ന് ഈ വർഷം നവംബറിൽ റിയാദിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടി റിയാദിൽ നിന്നും മാറ്റിയേക്കുമെന്നാണ് സൂചന.കുട്ടികളെ ഉൾപ്പെടെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ഒരു രാജ്യത്ത് ഇത്തരമൊരു ഉച്ചകോടി നടത്തുന്നതിൽ താല്പര്യമില്ലെന്ന് മായാ ഫോയ വ്യക്തമാക്കി.അതേസമയം റിയാദിൽ നടക്കുന്ന ഉച്ചകോടി ബഹിഷ്ക്കരിക്കുമെന്ന് ചില എൻജിഒകളും സൂചന നൽകിയിട്ടുണ്ട്. മുതിർന്ന സൗദി മാധ്യമ പ്രവർത്തകൻ ജമാൽ കശൊഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം നിലനിൽക്കെ,രാജ്യത്ത് നടപ്പിലാക്കുന്ന വധശിക്ഷകളുമായി ബന്ധപ്പെട്ടും സൗദിക്കെതിരെ ഉയരുന്ന വിമർശനം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് വലിയ തലവേദനയാകും.