September 16, 2021
September 16, 2021
മസ്കത്ത്: തൊപ്പിയും താടിയും വെച്ചയാളെ തീവ്രവാദിയുടെ പൊതുപ്രതീകമായി ചിത്രീകരിച്ച് മസ്കത്ത് സീബ് ഇന്ത്യന്‍ സ്കൂളിലെ ചോദ്യപേപ്പര്‍ വിവാദത്തിൽ.ചോദ്യപേപ്പറിലെ ചില പ്രതീകങ്ങൾ കുട്ടികളിൽ തെറ്റായ ബോധമുണ്ടാക്കുന്നു എന്നാണ് രക്ഷിതാക്കളുടെ പരാതി..താടിയും തലപ്പാവുമുള്ളവരെല്ലാം തീവ്രവാദികളാണെന്ന തെറ്റിദ്ധാരണ കുട്ടികൾക്കിടയിലുണ്ടാവാൻ ഇത് കാരണമാകുമെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു. രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ അര കൊല്ല പരീക്ഷക്ക് ഇ.വി.എസ് വിഷയത്തിന് നല്കിയ ചോദ്യപേപ്പറിലെ 17മത്തെ ചോദ്യമാണ് വിവാദമായത്.
താഴെ പറയുന്നവയില്‍ കമ്യൂണിറ്റി സഹായി അല്ലാത്തത് ആരാണ് എന്നാണ് ചോദ്യം. ഉത്തരങ്ങളുടെ ചോയിസുകളില്‍ ആദ്യത്തേത് ഭീകരനാണ്. കൈയില്‍ തോക്കുമായി നില്‍ക്കുന്നയാളുടെ ചിത്രവും ഇതിനായി നല്‍കിയിട്ടുണ്ട്. തൊപ്പിയും താടിയും നമസ്കാര തഴമ്പുള്ള ആളുടെ ചിത്രമാണ് തീവ്രവാദിയുടെ പ്രതീകമായി ചേർത്തിരിക്കുന്നത്. ചോദ്യപേപ്പറില്‍ വേറെയും അബദ്ധങ്ങള്‍ കടന്നു കൂടിയിട്ടുണ്ടെന്നും പരാതിയുണ്ട്. ഡോക്ടറേറ്റ് നേടിയ അംബേദ്കറെ വെറും അംബേദ്കറായാണ് നല്‍കിയിരിക്കുന്നത്. വിദേശ സര്‍വകലാശാലയില്‍ നിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടിയ ഇന്ത്യക്കാരനാണ് അംബേദ്കര്‍. ഓണററി അടക്കം നാലോളം ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഇദ്ദേഹം. കുട്ടികളുടെ മനസ്സിലേക്ക് വിദ്വേഷ ചിന്തകളും തെറ്റായ അറിവുകളും കടത്തി വിടുന്നതാണ് ചോദ്യപേപ്പറെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്. മലയാളികള്‍ക്ക് പുറമെ, സ്വദേശികളും വിദേശികളും ചോദ്യപ്പേറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും രക്ഷിതാക്കള്‍ പറയുന്നു.