October 14, 2022
October 14, 2022
അൻവർ പാലേരി
ദോഹ : 1978 മുതൽ ലോകകപ്പിൽ പന്തുതട്ടാൻ ഊഴം കാത്തുകഴിഞ്ഞ ഖത്തർ ദേശീയ ഫുട്‍ബോൾ ഇതാദ്യമായി ലോക ചാമ്പ്യന്മാർ കൊമ്പുകോർക്കുന്ന ലോകകപ്പിനായി ബൂട്ടണിയുമ്പോൾ എന്തൊക്കെയാണ് പ്രതീക്ഷകൾ?ലോകകപ്പെന്ന വലിയ സ്വപ്നത്തിന്റെ എത്രയകലം വരെ ഹസ്സൻ അൽ-ഹെയ്‌ദോസിന്റെ ടീമിന് എത്താനാവും?ജിസിസി രാജ്യങ്ങളിലെയും അറബ് ലോകത്തെയും ഫുട്‍ബോൾ താരങ്ങളും ആരാധകരും ഇപ്പോൾ പ്രധാനമായും ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്.
2019ലെ ഏഷ്യാകപ്പിൽ നിർണായക വിജയം സ്വന്തമാക്കിയ ഫെലിക്സ് സാഞ്ചസിന്റെ കുട്ടികൾക്ക് അൽപം കൂടി നില മെച്ചമാക്കാനായാൽ ആദ്യ ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിയുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിക്കാനായാൽ 2022ലെ ഫിഫ ലോകകപ്പിൽ ഖത്തർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഉറപ്പിച്ചു പറയുന്ന അൾജീരിയൻ താരം അഡ്‌ലെൻ ഗ്യൂഡിയോറ, ഗ്രൂപ്പ് എയിൽ തനിക്ക് ഏറ്റവും പ്രതീക്ഷയുള്ള മൂന്ന് കളിക്കാരുടെ പേരുകളും ബിബിസിയുടെ വേൾഡ് ഫുട്ബോൾ പോഡ്‌കാസ്റ്റുമായി പങ്കുവെച്ചു.
ഖത്തറിന് വേണ്ടി 83 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയ, 2019ൽ ഏഷ്യൻ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട അക്രം അഫീഫ്,കരീം ബൂദിയാഫ്, മെറൂൺ പടയുടെ നായകൻ ഹസ്സൻ അൽ-ഹെയ്‌ദോസ് എന്നിവരിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് അൽ ദുഹൈൽ ക്ലബ്ബിന്റെ മിഡ്ഫീൽഡറായ അഡ്‌ലെൻ ഗ്യൂഡിയോറ പറയുന്നു.ഖത്തർ ടീമിലെ ഒട്ടുമിക്ക താരങ്ങളും തനിക്കൊപ്പം കളിച്ചവരാണെന്നും അവരുടെ നീക്കങ്ങളും മികവും തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഖത്തറിനൊപ്പം ഇക്വഡോറും സെനഗലും നെതർലൻഡുമാണ് ഗ്രൂപ്പ് എയിൽ മത്സരിക്കുന്നത്. ഇക്വഡോറിനെതിരായ ആദ്യ മത്സരത്തിൽ അവർ വിജയിച്ചാൽ, ഖത്തറിലെ ആരാധകരുടെ പിന്തുണയോടെ അവർ മികച്ച പ്രകടനം നടത്തുമെന്നും കൂടുതൽ മുന്നോട്ട് പോകുമെന്നും ഞാൻ വിശ്വസിക്കുന്നു..ഇക്വഡോറിനെ തോൽപിക്കാനായാൽ ഖത്തർ സെനഗലിനെയും നെതർലൻഡിനെയും പിന്തള്ളുമെന്നാണ് എന്റെ പ്രതീക്ഷ. നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനായാൽ, ഗ്രൂപ്പ് ബിയിൽ നിന്ന് മുന്നേറുന്ന രാജ്യങ്ങളെ ആശ്രയിച്ച് ഇംഗ്ലണ്ട്, വെയിൽസ്, യുഎസ്എ അല്ലെങ്കിൽ ഇറാൻ എന്നീ ടീമുകളെ ഖത്തറിന് നേരിടാനാവും"-അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു..
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക