December 26, 2021
December 26, 2021
ബാംഗ്ലൂർ : ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി കര്‍ണാടകയില്‍ പത്ത് ദിവസത്തേക്ക് രാത്രി കര്‍ഫ്യു ഏർപ്പെടുത്തും. രാത്രി പത്ത് മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് കര്‍ഫ്യൂ. ഡിസംബര്‍ 28 മുതല്‍ നിലവിൽ വരുന്ന ഈ നിയന്ത്രണം ജനുവരി എട്ട് വരെ തുടരും.
ഒമിക്രോണ്‍ വ്യാപനവും പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ച് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. പുതുവര്‍ഷ ആഘോഷ പരിപാടികള്‍ ബെംഗളൂരു ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം. ബെംഗളൂരുവില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്. നിയന്ത്രണത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ വ്യക്തമാക്കി. പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിൽ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പത്തുമണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും വേണം. സ്വകാര്യ പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. നിലവില്‍ 38 ഒമിക്രോണ്‍ കേസുകളാണ് കര്‍ണാടകത്തിലുള്ളത്. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സാഹചര്യത്തെ അതീവജാഗ്രതയോടെയാണ് സർക്കാർ നേരിടുന്നത്.