August 26, 2019
August 26, 2019
ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരേ യു.എ.ഇ.യിലുള്ള ചെക്കുകേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. പണം കൊടുത്ത് ഒത്തുതീർപ്പിനില്ലെന്നും നിയമപരമായി നേരിടുമെന്നും തുടക്കത്തിൽ വ്യക്തമാക്കിയ തുഷാർ വെള്ളാപ്പള്ളിക്ക് അത്രയെളുപ്പം കേസിൽ നിന്ന് ഊരിപ്പോരാൻ കഴിയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
തുഷാര്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പുനിര്‍ദേശങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുള്ള പറഞ്ഞു. ചിലരില്‍ നിന്ന് ഉപദേശം തേടാനുണ്ടെന്നും അതിനുശേഷമേ അന്തിമതീരുമാനമെടുക്കാന്‍ കഴിയൂവെന്നുമാണ് നാസില്‍ നല്‍കിയ മറുപടി.
ഇന്നാണ് (തിങ്കൾ) അജ്മാന്‍ കോടതി കേസ് പരിഗണിക്കുന്നത്.അതിന് മുമ്പ് കോടതിക്കു പുറത്ത് പ്രശ്‌നം ഒത്തുതീർപ്പാക്കാനാണ് തുഷാര്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസവും തുഷാറിന്റെയും നാസിലിന്റെയും സുഹൃത്തുക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയിരുന്നു. നാസില്‍ ആവശ്യപ്പെട്ട പണം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലായിരുന്നു ചര്‍ച്ച. തുഷാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ അപര്യാപ്തമാണ് എന്ന നിലപാടിലാണ് നാസില്‍.
പത്തുവര്‍ഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടില്‍ ഒൻപത് ദശലക്ഷം ദിര്‍ഹം (പതിനെട്ട് കോടിയോളം രൂപ) കിട്ടാനുണ്ടെന്നു കാണിച്ച് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരേ അജ്മാന്‍ പോലീസില്‍ പരാതി നല്‍കിയത്.