February 01, 2022
February 01, 2022
ഉഡുപ്പി : ഉഡുപ്പിയിലെ ഗവ. വനിതാ പി യു കോളേജ് ക്യാമ്പസിൽ ശിരോവസ്ത്രധാരികൾക്ക് പ്രവേശനമില്ലെന്ന് ബി.ജെ.പി എംഎൽഎയും പ്രാദേശിക നേതാവുമായ കെ. രഘുപതി ഭട്ട്. ഹിജാബ് അണിഞ്ഞുവരുന്ന വിദ്യാർത്ഥിനികളെയും, ഈ വിഷയവുമായി ബന്ധപ്പെട്ട് കോളേജിൽ എത്തുന്ന മാധ്യമപ്രവർത്തകരെയും ചൊവ്വാഴ്ച്ച മുതൽ ക്യാമ്പസിന് വെളിയിൽ തടയാനാണ് തീരുമാനം. പ്രശ്നം പരിഹരിക്കാനായി വിളിച്ചു ചേർത്ത യോഗത്തിലാണ് ഭട്ട് നയം വ്യക്തമാക്കിയത്.
സർക്കാരും കോളേജ് കമ്മിറ്റിയും ചേർന്നാണ് ഈ തീരുമാനം എടുത്തതെന്നും കോളേജ് വികസനസമിതി ചെയർമാൻ കൂടിയായ ഭട്ട് അറിയിച്ചു. ഹിജാബ് ധരിച്ചു ക്ലാസിലെത്തിയ വിദ്യാർത്ഥിനികളുടെ മാതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. വീട്ടിലെ പുരുഷന്മാരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാമെന്നാണ് ഇവർ കോളേജിനെ അറിയിച്ചത്. കഴിഞ്ഞ മാസം 27ആം തിയ്യതി മുതൽ എട്ട് കുട്ടികളെ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നില്ല. രണ്ടാം വർഷക്കാരായ ആറുപേരും, ഒന്നാം വർഷക്കാരായ രണ്ടുപേരും അടങ്ങിയ ഈ സംഘം വരാന്തയിൽ നിന്നാണ് ക്ലാസുകൾ കേട്ടുപഠിച്ചത്. എന്നാൽ, ഇതും തടഞ്ഞ കോളേജ് അധികൃതർ, ഈ വിദ്യാർഥിനികൾക്ക് നോട്ടുബുക്കുകൾ നൽകരുതെന്ന് മറ്റുവിദ്യാർത്ഥിനികളോട് നിർദേശിച്ചു. കലബുർഗിയിലെ മുഹമ്മദ് റിയാസുദ്ദീൻ വിഷയത്തിൽ പരാതി നൽകുകയും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.