September 28, 2021
September 28, 2021
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 3 വിക്കറ്റിന്റെ വിജയം. പതിവിന് വിപരീതമായി ബൗളിങ്ങിനെ പരിധിവിട്ട് പിന്തുണച്ച ഷാർജയിലെ പിച്ചിൽ 127 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് നേടാനായത്. 10 പന്തുകൾ ബാക്കി നിൽക്കെ കൊൽക്കത്ത വിജയലക്ഷ്യം മറികടന്നു. കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യത ഇതോടെ വർധിച്ചപ്പോൾ, അവസാന നാലിൽ ഇടമുറപ്പിക്കാൻ ഡൽഹി ഇനിയും കാത്തിരിക്കണം.
മലയാളി താരം സന്ദീപ് വാര്യർ കൊൽക്കത്തൻ നിരയിൽ ഇടം പിടിച്ചപ്പോൾ, പരിക്കേറ്റ പ്രിത്വി ഷായ്ക്ക് പകരം സ്റ്റീവൻ സ്മിത്ത് ഡൽഹി ഇലവനിൽ ഉൾപ്പെട്ടു. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് കേവലം 127 റൺസാണ് നിശ്ചിത ഇരുപതോവറിൽ കണ്ടെത്താനായത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ സ്മിത്തും, പന്തും, ധവാനും മാത്രമാണ് രണ്ടക്കം കടന്നത്. ഒരൊറ്റ സിക്സർ പോലും കണ്ടെത്താൻ ഡൽഹി ക്യാപിറ്റൽസിന് കഴിഞ്ഞതുമില്ല. 39 റൺസ് വീതമെടുത്ത സ്മിത്തും പന്തും ടീമിന്റെ ടോപ് സ്‌കോറർമാരായപ്പോൾ, കൊൽക്കത്തയ്ക്കായി ഫെർഗൂസൻ, നരൈൻ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
മികച്ച മാർജിനിൽ ജയിക്കാനായാൽ നെറ്റ് റൺ റേറ്റ് വർധിക്കുമെന്ന് കണക്കുകൂട്ടിയ കൊൽക്കത്ത ആക്രമിച്ചു തന്നെയാണ് തുടങ്ങിയത്. ഈ ടൂർണമെന്റിന്റെ കണ്ടെത്തലായ വെങ്കിടേഷ് അയ്യർ 14 റൺസ് എടുത്ത് പുറത്തായെങ്കിലും, ശുഭ്മാൻ ഗില്ലിന്റെയും നിതീഷ് റാണയുടെയും പ്രകടനം ടീമിനെ ജയത്തിലേക്കെത്തിക്കുകയായിരുന്നു. ഒരുഘട്ടത്തിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തിയ ഡൽഹി മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും, അവസാനഘട്ടത്തിൽ സുനിൽ നരൈൻ നേടിയ നിർണ്ണായക ബൗണ്ടറികൾ കൊൽക്കത്തയുടെ രക്ഷയ്ക്കെത്തി. തന്റെ ആദ്യഓവർ വിക്കറ്റ് മെയ്ഡനാക്കിയ റബാഡയുടെ ഒരൊറ്റ ഓവറിൽ നിന്നും 21 റൺസാണ് വിൻഡീസ് താരം കണ്ടെത്തിയത്. അടുത്ത ഓവറിൽ നോർക്യയുടെ പന്തിൽ നരൈനും, വൈകാതെ സൗത്തിയും പുറത്തായെങ്കിലും കൊൽക്കത്ത അനായാസം വിജയം കൈക്കലാക്കി. 36 റൺസുമായി പുറത്താവാതെ നിന്ന നിതീഷ് റാണയാണ് ടീമിന്റെ ടോപ് സ്‌കോറർ.