June 14, 2021
June 14, 2021
ഗസ്സ സിറ്റി: ഹമാസിനെതിരേ തീവ്രവാദ ബന്ധമാരോപിക്കുന്ന യു.എ.ഇ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന അപലപനീയമെന്ന് സംഘടന.യു.എ.ഇ മന്ത്രി അബ്ദുല്ല ബിൻ സഈദിന്റെ പ്രസ്താവനക്കെതിരേയാണ് ഹമാസ് രംഗത്തെത്തിയത്. അറബ് മൂല്യങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന തീവ്രവാദ വിഭാഗമാണ് ഹമാസെന്ന് പടിഞ്ഞാറൻ രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ബിൻ സഈദ് ശ്രമിച്ചെന്നാണ് ഹമാസ് വക്താവ് ഹസിം കാസിം ട്വിറ്ററിൽ രേഖപ്പെടുത്തിയത്. ഫലസ്തീനിലെ ചെറുത്തു നിൽപ്പിന് അറബ് ലോകത്തു നിന്നും ലഭിക്കുന്ന പിന്തുണ തകർക്കാനുള്ള സയണിസ്റ്റ് തന്ത്രത്തിൽ അദ്ദേഹവും വീണതിന്റെ ഭാഗമാണ് പ്രസ്താവനയെന്നും ഹസിം കാസിം പറഞ്ഞു.
മുസ്ലിം ബ്രദർഹുഡ്, ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളെ കൃത്യമായി മനസിലാക്കുന്നതിൽ ഇപ്പോഴും ചില രാജ്യങ്ങൾ പിറകിലാണെന്ന് കഴിഞ്ഞ ആഴ്ച ബിൻ സഈദ് ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു. അമേരിക്കൻ ജൂത കമ്മിറ്റിയിലെ ഒരു യോഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ചില രാജ്യങ്ങൾ ഇത്തരം സംഘടനകളുടെ സൈനിക ഗ്രൂപ്പുകളെ തീവ്രവാദികളായി കാണുമ്പോൾ രാഷ്ട്രീയ വിഭാഗത്തെ വേറെ രീതിയിൽ അംഗീകരിക്കുന്നുണ്ട്.. ഇത്തരം ഒരു വേർതിരിവ് ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.കഴിഞ്ഞവർഷം ഇസ്റാഈലും യു.എ.ഇയും പരസ്പര സഹകരണ കരാറിൽ ഒപ്പുവച്ചിരുന്നു.