May 28, 2022
May 28, 2022
ജിദ്ദ: പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ ഗണ്യമായി ഉയരുകയും ചെയ്യുന്നത് ആശങ്കയായി തുടരുന്നു.ഇന്ത്യയില്‍ ജീവിക്കുന്നവരെക്കാള്‍ ഹൃദ്‌രോഗ സാധ്യത ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികളിലാണെന്ന് ആരോഗ്യ വിദഗ്‌ധർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഹൃദയാഘാതവുമായി ബന്ധപ്പെട്ട ഇത്തരം മരണങ്ങൾക്ക് കൃത്യമായ ഉത്തരം നല്‍കാനാവില്ലെങ്കിലും ജീവിത ശൈലിയിൽ സംഭവിക്കുന്ന മാറ്റവും പുതിയ സാഹചര്യത്തിൽ വർധിച്ചുവരുന്ന മാനസിക സമ്മർദവുമാണ് ഒരു പരിധിവരെ ഇതിന് കാരണമാകുന്നതെന്ന് വേണം അനുമാനിക്കാന്‍. ഇത്തരം വിഷയങ്ങള്‍ ഗൗരവത്തോടെ കാണുകയും ആവശ്യമായ ഗവേഷണങ്ങള്‍ ഉണ്ടാവുകയും വേണം.
വെളളിയാഴ്ച മാത്രം സൗദിയിൽ വ്യത്യസ്തതയിടങ്ങളിലായി നാല് മലയാളികളാണ് ഹൃദയാഘാതം മൂലം മരിച്ചത്.ജിദ്ദയില്‍ രണ്ടും റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ ഓരോ ആൾ വീതവുമാണ് ഇന്നലെ മരണപ്പെട്ടത്. ഇവരില്‍ രണ്ടു പേരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എല്ലാവരുടെയും മരണകാരണം ഹൃദയാഘാതം തന്നെ.
ജിദ്ദയില്‍ മരിച്ച ഒരാള്‍ ഉംറ ചെയ്യാനായി നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകനാണ്. കണ്ണൂര്‍, പാനൂര്‍ സ്വദേശി യൂസുഫ് പൊയില്‍ (73 ) ആണ് ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് മരിച്ചത്. ഭാര്യക്കൊപ്പമാണ് ഇദ്ദേഹം ഉംറയ്ക്ക് എത്തിയത്. ഉംറയ്ക്ക് ശേഷം മദീന സന്ദര്‍ശനം കൂടി നിര്‍വഹിച്ച ശേഷം ഭാര്യയോടൊപ്പം ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതും മരണപ്പെട്ടതും.
കെ എം സി സിയുടെ സജീവ പ്രവര്‍ത്തകനും സാമൂഹ്യപ്രവർത്തകനുമാണ് ജിദ്ദയില്‍ മരണപ്പെട്ട മറ്റൊരാള്‍. കാസര്‍കോട് പാലക്കുന്ന് സ്വദേശി, കുറുക്കന്‍കുന്ന് ബദര്‍ മസ്ജിദിന് സമീപം താമസിക്കുന്ന അബ്ബാസ് – ദൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരിച്ചത്.
ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവര്‍ ആയ സിദ്ദിഖ് വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മുറിയിൽ ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പള്ളിയില്‍ കാണാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്നവര്‍ പോലീസിന്റെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് സിദ്ധീഖിനെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.
ഭാര്യ: സമീറ. മക്കള്‍: റിസ്വാന്‍,റഫാന്‍, റൈഹാന്‍. സഹോദരങ്ങള്‍: ഹാജറ,ഹനീഫ,മൈമൂന.
ജിദ്ദ കെ എം സി സി ഉദുമ മണ്ഡലം സെക്രട്ടറി കൂടിയാണ് സിദ്ധീഖ്. മയ്യിത്ത് സൗദിയില്‍ ഖബറടക്കും. നാല് മാസം മുമ്പാണ് നാട്ടില്‍നിന്നു സൗദിയിലേക്ക് വന്നത്.
റിയാദില്‍ കണ്ണൂര്‍ സ്വദേശിയുടെ മരണവും ഹൃദയാഘാതത്തെ തുടര്‍ന്നാണ്. കണ്ണൂര്‍, വയത്തൂര്‍, തൊട്ടിപ്പാലം സ്വദേശിയും കുഞ്ഞു മുഹമ്മദ് – നബീസ ദമ്പതികളുടെ മകനുമായ ചെമ്പയിൽ വീട്ടില്‍ അലി അഷ്‌റഫ് (48) ആണ് മരണപ്പെട്ടത്.
ഭാര്യ: നബീസ ആനിക്കല്‍. മക്കള്‍: മുഹമ്മദ് സാലിഹ്, സാജിര്‍ ചെമ്ബയില്‍, ഫാത്തിമത്ത് സജ. ഒന്നര പതിറ്റാണ്ടായി സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.
ഖബറടക്കം റിയാദില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സ്വദേശിയുടെ വീട്ടില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്ന പാലക്കാട്, കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടില്‍ സുനില്‍ കുമാര്‍ (50) വെള്ളിയാഴ്ച മരണപ്പെട്ടതും ഹൃദയാഘാതത്തെ തുടർന്നായിരുന്നു. താമസ സ്ഥലത്ത് മരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ആറു വര്‍ഷത്തോളമായി ദമ്മാമില്‍ വീട്ടില്‍ ഡ്രൈവര്‍ ആണ് സുനില്‍ കുമാര്‍. ഭാര്യ: സുമ. ഇരട്ട പെണ്കുട്ടികളായ നിയ സുനില്‍ , നിതാ സുനില്‍ എന്നിവർ മക്കളാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക