August 18, 2021
August 18, 2021
മസ്കത്ത്: ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് പ്രവാസികൾ ദുരിതമനുഭവിക്കുമ്പോഴും തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചാരണങ്ങളും സജീവമാകുന്നു. ഒമാന്‍ ഇന്ത്യയില്‍നിന്നുള്ള യാത്രവിലക്ക് നീക്കിയതായുള്ള പ്രചാരണമാണ് ഇപ്പോൾ വ്യാപക ആശയക്കുഴപ്പത്തിനിടയാക്കിയത്.. പ്രാദേശിക ദിനപത്രത്തിന്‍െറ പേരിലുള്ള വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും വെബ്‌സൈറ്റ് ലിങ്കുമാണ് ചൊവ്വാഴ്ച വൈകീട്ടോടെ ഒമാനിലെ മലയാളികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചത്.
കഴിഞ്ഞ ജൂണ്‍ ആദ്യത്തിലാണ് സുപ്രീം കമ്മിറ്റി ഇന്ത്യയും പാകിസ്ഥാനുമടക്കം രാജ്യങ്ങളില്‍നിന്ന് നേരിട്ട് വരുന്ന യാത്രക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയത്. ഈ വിഷയത്തില്‍ പിന്നീട് ഒരു അറിയിപ്പും ഒമാന്‍ അധികൃതരില്‍ നിന്ന് ഉണ്ടായിട്ടില്ല.
അതിനിടെ ഒമാനില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ യാത്രവിലക്ക് വൈകാതെ നീക്കം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കം പ്രവാസികള്‍. നിലവിൽ ആയിരങ്ങളാണ് ഒമാനിലേക്ക് തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ അവസാനമാണ് ഒമാന്‍ ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.