March 16, 2022
March 16, 2022
ന്യൂഡൽഹി : കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറും, സമൂഹമാധ്യമരംഗത്തെ ഭീമന്മാരായ ഫേസ്ബുക്കും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വിവരങ്ങൾ പുറത്ത്. അടുത്തിടെ നടന്ന പത്തോളം തെരഞ്ഞെടുപ്പുകളെ മുൻനിർത്തി, 'ദി റിപ്പോർട്ടേഴ്‌സ് കളക്റ്റീവ്' എന്ന സംഘടന നടത്തിയ പഠനറിപ്പോർട്ടിലാണ് ബി.ജെ.പി - ഫേസ്ബുക്ക് ബന്ധത്തിന്റെ തെളിവുകളുള്ളത്.
കഴിഞ്ഞ 22 മാസങ്ങളിലായി നടന്ന തിരഞ്ഞെടുപ്പുകളിൽ, പ്രചരണത്തിനായി ബി.ജെ.പി.യിൽ നിന്നും ഫേസ്‌ബുക്ക് ഈടാക്കിയ തുകയിലാണ് കൃത്രിമം ഉള്ളത്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഈടാക്കിയതിനെക്കാൾ കുറഞ്ഞ തുകയാണ് ഫേസ്‌ബുക്ക് ബി.ജെ.പി.യിൽ നിന്ന് ഈടാക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അടക്കമുള്ള, 10 തിരഞ്ഞെടുപ്പുകളാണ് പഠനവിധേയമാക്കിയത്. ഫേസ്ബുക്കിന്റെ സഹായം ലഭിച്ചതിനാൽ, കുറഞ്ഞ ചെലവിൽ കൂടുതൽ പേരിലേക്ക് തങ്ങളുടെ പരസ്യങ്ങൾ എത്തിക്കാൻ ബി.ജെ.പി ക്ക് കഴിഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെക്കപ്പെട്ട അഞ്ച് ലക്ഷത്തിലധികം രാഷ്ട്രീയപരസ്യങ്ങൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഒരു മില്യൺ ആളുകളിലേക്ക് പരസ്യമെത്തിക്കാൻ 41,844 രൂപയാണ് ഫേസ്‌ബുക്ക് ബി.ജെ. പി. യിൽ നിന്നും ഈടാക്കിയത്. അതേസമയം, മുഖ്യ പ്രതിപക്ഷ കക്ഷികളിൽ ഒന്നായ കോൺഗ്രസ്, 53776 രൂപ മുടക്കേണ്ടി വന്നു. 104 മില്യൺ രൂപയാണ് ഫേസ്ബുക്കിലൂടെയുള്ള പ്രചാരണത്തിന് ബി.ജെ.പി ചെലവഴിച്ചത്. ഇതേ കാലയളവിൽ കോൺഗ്രസ് 64 മില്യൺ ചെലവഴിച്ചു. എതിർപാർട്ടികളുടെ പോസ്റ്റുകൾ ബ്ലോക്ക് ചെയ്തും ഫേസ്‌ബുക്ക് ബി.ജെ.പി.യെ സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സുപ്രീം കോടതി മുൻപ് പരാമർശിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന പഠനറിപ്പോർട്ടാണ് ഒടുവിലായി പുറത്തുവന്നത്.