August 31, 2019
August 31, 2019
ദുബായ് : ദുബായിൽ ബിസിനസുകാരനായിരുന്ന തിരുവനന്തപുരം സ്വദേശി സുരേഷ്‌കുമാർ കൃഷ്ണ പിള്ളയെ യമനിൽ കാണാതായതായി ബന്ധുക്കൾ അറിയിച്ചു.ബിസിനസ് ആവശ്യത്തിനായി ആഭ്യന്തര യുദ്ധം കൊടുമ്പിരികൊള്ളുന്ന യമനിലേക്ക് പോയ സുരേഷ്‌കുമാർ കൃഷ്ണ പിള്ളയെ കുറിച്ച് പിന്നെ വിവരമൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.ജൂലായ് 2 ന് അദ്ദേഹം ഏദനിൽ വിമാനമിറങ്ങിയതായാണ് വിവരം.രണ്ടു ദിവസം കഴിഞ്ഞു അദ്ദേഹം ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.
സഖ്യ സേനയും ഹൂതി വിമതരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന യമനിൽ സുരേഷ്‌കുമാർ കൃഷ്ണ പിള്ളക്ക് എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
അച്ഛന് എന്ത് സംഭവിച്ചുവെന്ന് അറിയാൻ കഴിയാതെ ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കുകയാണെന്ന് മകൻ ജിതിൻ ദുബായിലെ ഗൾഫ് ന്യൂസ് പത്രത്തോട് പറഞ്ഞു.അച്ഛനെ കാണാതായ വിവരമറിഞ്ഞു തിരുവനതപുരത്ത് നിന്നും ദുബായിലെത്തിയതാണ് ജിതിൻ.അച്ഛനെ കാണാതായ വിവരം അമ്മയോട് പറഞ്ഞിട്ടില്ലെന്നും ജിതിൻ പറഞ്ഞു. പിള്ളയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായി ശിവദാസൻ വളപ്പിലിനും തിരോധാനം സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.ശിവദാസൻ പല വഴിക്കും അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.ദുബായിൽ ഇൻഫിനിറ്റി ഗ്ലോബൽ ലോയൽറ്റിസ് എന്ന കമ്പനിയുടെ മാനേജിഗ് ഡയറക്റ്ററാണ് ശിവദാസൻ.സുഹൃത്തുക്കളായ ഇരുവരും ദീർഘകാലമായി ദുബായിലുണ്ട്.
സുഡാൻ വഴി പിള്ള യമനിൽ വിമാനം ഇറങ്ങിയതായി എയർലൈൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു.ജൂലായ് ഒന്നിന് ഖാർത്തൂമിലേക്കാണ് പോയത്.അവിടെ നിന്ന് ക്വീൻ ബിൽഖീസ് എയർവെയ്സിലായിരുന്നു യമനിലേക്കുള്ള യാത്ര.കർണാടകയിലെ ബൽഗാമിൽ എഥനോൾ ഫാക്റ്ററി സ്ഥാപിക്കുന്നതിനുള്ള ഫണ്ട് തേടിയാണ് അദ്ദേഹം യമനിലേക്ക് പോയതെന്ന് ശിവദാസൻ 'ഗൾഫ് ന്യുസി'നോട് പറഞ്ഞു.
പിതാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശമയച്ചു കാത്തിരിക്കുകയാണ് മകൻ ജിതിൻ.ട്വിറ്റർ വഴി വിദേശകാര്യ വകുപ്പിനെയും വിവരം അറിയിച്ചിട്ടുണ്ട്. ജിതിനെ കൂടാതെ സുരേഷ്‌കുമാർ കൃഷ്ണ പിള്ളക്ക്ഒരു മകൾ കൂടിയുണ്ട്. അവർ ഭർത്താവിനൊപ്പം ദുബായിലാണ്.