April 01, 2022
April 01, 2022
അജു അഷ്‌റഫ്,സ്പോർട്സ് ഡെസ്ക്
ദോഹ : ഫുട്ബോൾ ലോകം ആകാംക്ഷാഭരിതരായി കാത്തിരുന്ന ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ദോഹയിൽ അരങ്ങേറി. ലോതർ മത്തേവൂസും ടിം കാഹിലുമടക്കം നിരവധി മുൻതാരങ്ങൾ പങ്കെടുത്ത നറുക്കെടുപ്പിൽ, ഇതുവരെ യോഗ്യത നേടിയ 29 ടീമുകളെയും, 3 പ്ലേ ഓഫ് ടീമുകളെയും 8 ഗ്രൂപ്പുകളായി തരംതിരിച്ചു. മരണഗ്രൂപ്പെന്ന വിശേഷണം അർഹിക്കുന്ന ഒരു ഗ്രൂപ്പ് പോലുമില്ലെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ഗ്രൂപ്പുകളെ അടുത്തറിയാം.
ഗ്രൂപ്പ് എ
ആതിഥേയരായ ഖത്തർ അണിനിരക്കുന്ന ഗ്രൂപ്പിൽ, വാൻഡൈക്ക് നയിക്കുന്ന ഓറഞ്ച് പടയാണ് കരുത്തർ. ഈജിപ്തിനെ വീഴ്ത്തിയെത്തുന്ന സെനഗലും, ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറുമാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ.
ഗ്രൂപ്പ് ബി
പതിവ് പോലെ മികച്ച സ്ക്വാഡുമായി ലോകകപ്പിനെത്തുന്ന ഇംഗ്ലണ്ടിന്, ഏഷ്യൻ ശക്തിയായ ഇറാൻ വെല്ലുവിളി ഉയർത്തും. അമേരിക്കയും, യൂറോപ്യൻ പ്ലേ ഓഫ് കടന്നെത്തുന്ന ടീമും (വെയിൽസ് /ഉക്രൈൻ /സ്കോട്ട്ലാന്റ്) ചേർന്നതാണ് ഗ്രൂപ്പ് ബി.
ഗ്രൂപ്പ് സി
ലയണൽ മെസിയും സംഘവുമാണ് ഗ്രൂപ്പിലെ പ്രബലർ. അറേബ്യൻ ആരാധകരുടെ പിന്തുണ കരുത്താവുമെന്ന പ്രതീക്ഷയോടെ സൗദിയും, ലെവൻഡോവ്സ്കിയുടെ ചിറകിലേറി പോളണ്ടും ഗ്രൂപ്പിലുണ്ട്. മെക്സിക്കോ ആണ് കൂട്ടത്തിലെ നാലാമൻ.
ഗ്രൂപ്പ് ഡി
നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ഭീഷണിയാവാൻ ഡെന്മാർക്കിന് കഴിഞ്ഞേക്കും. ടുണീഷ്യയും ഒന്നാം ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിലൂടെ യോഗ്യത നേടിയെത്തുന്ന യു.എ.ഇ/ഓസ്‌ട്രേലിയ/പെറു എന്നിവരിൽ ഒരാളും ചേർന്നതാണ് ഡി ഗ്രൂപ്പ്.
ഗ്രൂപ്പ് ഇ
കൂട്ടത്തിലെ മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പാണ് ഇ. മുൻ ചാമ്പ്യന്മാരായ ജർമനിയും സ്പെയിനും തമ്മിലുള്ള പോരാട്ടം, ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച കളികളിലൊന്നാവും. ഏഷ്യൻ ശക്തിയായ ജപ്പാനും, കോസ്റ്ററിക്ക - ന്യൂസിലാന്റ് മത്സരത്തിലെ വിജയിയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് രാജ്യങ്ങൾ.
ഗ്രൂപ്പ് എഫ്
സുവർണ്ണ തലമുറയുടെ അവസാന ലോകകപ്പിനിറങ്ങുന്ന ബെൽജിയം, ക്രൊയേഷ്യ ടീമുകളാണ് എഫ് ഗ്രൂപ്പിലെ പ്രധാന ആകർഷണം. 36 വർഷത്തെ ഇടവേളയ്‍ക്ക് ശേഷം ലോകകപ്പിനെത്തുന്ന കാനഡ, ആഫ്രിക്കൻ സംഘമായ മൊറോക്കോ എന്നിവരും ഗ്രൂപ്പിലുണ്ട്.
ഗ്രൂപ്പ് ജി
2018 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിന്റെ തനി ആവർത്തനമാണ് ഗ്രൂപ്പ് ജി. കഴിഞ്ഞ തവണത്തേതിന് സമാനമായി, ഇക്കുറിയും ബ്രസീൽ, സെർബിയ, സ്വിട്സർലാന്റ് ടീമുകൾ ഒന്നിച്ചാണ്. കോസ്റ്ററിക്കയ്ക്ക് പകരം കാമറൂൺ എത്തിയതാണ് ഏക മാറ്റം.
ഗ്രൂപ്പ് എച്ച്
ആര് മുന്നേറുമെന്ന പ്രവചനം തീർത്തും അസാധ്യമായ ഗ്രൂപ്പുകളിൽ ഒന്നാണ് എച്ച്. നാടകീയമായി യോഗ്യത നേടിയെത്തിയ റൊണാൾഡോയുടെ പറങ്കിപ്പടയും, ആഫ്രിക്കൻ കരുത്തുമായെത്തുന്ന ഘാനയും, ലാറ്റിനമേരിക്കയിൽ നിന്നും ഉറുഗ്വായും, ഏഷ്യൻ പ്രതിനിധിയായി ദക്ഷിണകൊറിയയും ചേരുന്നതാണ് ഗ്രൂപ്പ്.