December 02, 2021
December 02, 2021
ദോഹ : എൽജിബിടിക്യു (ലെസ്ബിയൻ-ഗേ-ബൈസെക്ഷ്വൽ-ട്രാൻസ്-ക്വീർ) ഗണത്തിൽ പെട്ട വ്യക്തികളെ വിമർശിച്ച മുൻ ഈജിപ്ത്യൻ താരത്തിന്റെ വിഷയത്തിൽ ബി-ഇൻ സ്പോർട്സിന് മൗനം. ഖത്തർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബി-ഇൻ സ്പോർട്സിന്റെ സംപ്രേഷണത്തിനിടെയാണ് മുൻ ഈജിപ്ത്യൻ നായകൻ മുഹമ്മദ് അബൗട്രിക വിവാദപരാമർശം നടത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നായകന്മാർ വർണ്ണാഭമായ ആംബാൻഡ് അണിയുന്നതിലാണ് അബൗട്രിക പ്രതിഷേധം രേഖപ്പെടുത്തിയത്. എൽജിബിടി കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്ന, മഴവിൽ നിറമുള്ള ആം ബാൻഡ് അണിഞ്ഞാണ് ഇംഗ്ലീഷ് ക്ലബ്ബുകളുടെ ക്യാപ്റ്റൻമാർ ഈ വാരം പന്തുതട്ടാൻ ഇറങ്ങിയത്. സ്വവർഗരതി മുസ്ലിമിന് മാത്രമല്ല, മൊത്തം മനുഷ്യകുലത്തിന് തന്നെ എതിരാണെന്നായിരുന്നു അബൗട്രികയുടെ പരാമർശം. 'മനുഷ്യാവകാശമാണ് അതെന്നാണ് ചിലരുടെ വാദം, സത്യത്തിൽ അത് മനുഷ്യനെ നാണം കെടുത്തുന്ന ഒന്നാണ് - അബൗട്രിക തുറന്നടിച്ചു.
സംഭവം ഏറെ ചർച്ചയായതോടെ വിഷയത്തിൽ വിശദീകരണവുമായി ബി-ഇൻ സ്പോർട്സ് രംഗത്തെത്തിയെങ്കിലും, അബൗട്രികയുടെ പ്രതികരണത്തെ കുറിച്ച് സൂചിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. ഫുട്ബോൾ വൈവിധ്യത്തിന്റെ മത്സരമാണെന്നും, ഇവിടെ എല്ലാവർക്കും ഇടമുണ്ടെന്നുമായിരുന്നു ബി-ഇൻ സ്പോർട്സ് വക്താക്കളുടെ പ്രതികരണം. താരത്തിനെതിരെ വിലക്ക് അടക്കമുള്ള നടപടികൾ സ്വീകരിക്കില്ല എന്നാണ് ബി-ഇൻ സ്പോർട്സ് വൃത്തങ്ങൾ നൽകുന്ന സൂചന. അബൗട്രികയുടെ വിമർശനത്തിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികൃതർ മറുപടിയുമായി രംഗത്തെത്തി. താരത്തിന്റെ നിരീക്ഷണത്തോടെ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നും, സ്വവർഗരതി അടക്കമുള്ള എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ എല്ലാ മനുഷ്യരെയും എല്ലായ്‌പോഴും നിരുപാധികം പിന്തുണയ്ക്കുമെന്നും ലീഗ് അധികൃതർ വ്യക്തമാക്കി. പലകോണുകളിൽ നിന്നും വിമർശനം കേട്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ അബൗട്രികയുടെ പ്രസ്താവനയെ അനുകൂലിച്ചും നിരവധി പേർ പ്രത്യക്ഷപ്പെട്ടു. തന്റെ അഭിപ്രായം പറയാനുള്ള വ്യക്തിസ്വാതന്ത്ര്യം അബൗട്രികയ്ക്ക് ഉണ്ടെന്നും, തങ്ങൾക്കും ഇക്കാര്യത്തിൽ സമാന അഭിപ്രായം ആണെന്നുമായിരുന്നു ഇവരുടെ പ്രതികരണം.