March 30, 2022
March 30, 2022
ഡൽഹി : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. കാശ്മീരി പണ്ഡിറ്റുകളെ കെജ്‌രിവാൾ അപമാനിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ വീടുവളഞ്ഞത്. സ്ഥലത്ത്, പോലീസും ബി.ജെ.പി അണികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ഔദ്യോഗികവസതിക്ക് നേരെ കരി ഓയിലിന്റെ പാത്രം വലിച്ചെറിഞ്ഞ പ്രവർത്തകർ സി.സി.ടി.വി.യും നിരവധി സുരക്ഷാ ഉപകരണങ്ങളും തകർത്തു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം, പോലീസിന്റെ ഒത്താശയോടെയാണ് അക്രമം അരങ്ങേറിയതെന്ന് ആം ആദ്മി നേതാക്കൾ ആരോപിച്ചു. സംഭവസമയത്ത് കെജ്‌രിവാൾ വസതിയിൽ ഉണ്ടായിരുന്നില്ല. കശ്മീരിലെ പ്രശ്നങ്ങളുടെ കഥ പറയുന്ന 'കശ്മീരി ഫയൽസ്' എന്ന ചിത്രത്തെ കുറിച്ച് കെജ്‌രിവാൾ നടത്തിയ പരാമർശമാണ് ബി.ജെ. പി. യെ പ്രകോപിപ്പിച്ചത്. നിരവധി സംസ്ഥാനങ്ങൾ ചിത്രത്തിന് നികുതി ഇളവ് നൽകിയത് ചൂണ്ടിക്കാണിച്ച്, ഡൽഹിയിലും ഇളവ് വേണമെന്ന് ബി.ജെ.പി നേതാക്കൾ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടു. എങ്കിൽ, എല്ലാവർക്കും കാണാനുള്ള സൗകര്യാർത്ഥം ചിത്രം യൂട്യൂബിൽ ഇറക്കികൂടെ എന്ന് കെജ്‌രിവാൾ മറുചോദ്യമുന്നയിച്ചു. ഇതേ തുടർന്നാണ് കശ്മീരി പണ്ഡിറ്റുകളെ കെജ്‌രിവാൾ അവഹേളിച്ചു എന്ന ആരോപണവുമായി ബി.ജെ.പി പ്രവർത്തകർ സമരത്തിന് ഇറങ്ങിയത്.