November 27, 2022
November 27, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിൽ വ്യാഴാഴ്ച നടന്ന സ്വിറ്റ്സർലൻഡ്-കാമറൂൺ മത്സരത്തിൽ സ്വിറ്റസർലണ്ടിനായി ഏക ഗോൾ നേടി വിജയത്തിലേക്ക് നയിച്ച എംബോളോയുടെ വീട് കാമറൂൺ ആരാധകർ ആക്രമിച്ചു.കാമറൂണിലെ അദ്ദേഹത്തിൻ്റെ കുടുംബ വീടാണ് ക്ഷുഭിതരായ കാമറൂൺ ആരാധകർ ആക്രമിച്ചത്.
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജിയലെ ആവേശകരമായ പോരാട്ടത്തില്‍ യൂറോപ്യന്‍ ടീമായ സ്വിറ്റ്‌സര്‍ലന്‍ഡ് ആഫ്രിക്കന്‍ ശക്തികളായ കാമറൂണിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ജയം സ്വന്തമാക്കിയത്.ഈ ഗോൾ നേടിയതാവട്ടെ കാമറൂൺ വംശജനായ എംബോളയും.കളം നിറഞ്ഞ് കളിച്ച കാമറൂണ്‍ താരങ്ങളെ ഞെട്ടിച്ചുകൊണ്ട് 48-ാം മിനിറ്റിലാണ് സ്വിറ്റ്സർലാൻഡിനായി എംബോള ചരിത്ര ഗോൾ നേടിയത്.സൂപ്പര്‍ താരം ഷാക്കിരിയുടെ അളന്നുമുറിച്ച ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ എംബോളോ വലയിലാക്കുകയായിരുന്നു.
ടീം അംഗങ്ങള്‍ എംബോളോയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയെങ്കിലും ബ്രീല്‍ എംബോളോ എന്ന 25 കാരന്‍ കൈകള്‍ രണ്ടുമുയര്‍ത്തി നിർവികാരനായി നിന്നത് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.
"എൻ്റെ ആദ്യത്തെ വേൾഡ് കപ്പ് ഗോളിൽ എനിക്ക് അഭിമാനമുണ്ട്. പക്ഷെ വിചിത്രമായ ഒരു വികാരമാണ് എനിക്ക് അനുഭവപ്പെടുന്നത്," എംബോളോ പിന്നീട് പറഞ്ഞു.
1997 ഫെബ്രുവരി 14ന് കാമറൂണിന്റെ തലസ്ഥാനമായ യോണ്‍ഡെയിലാണ് എംബോളോയുടെ ജനനം. എംബോളോയുടെ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ഇതോടെ എംബോളോ അമ്മയുടെ തണലിലേക്കൊതുങ്ങി. ഉന്നത പഠനത്തിനായി അമ്മ ഫ്രാന്‍സിലേക്ക് ചേക്കേറിയപ്പോഴാണ് എംബോളോയുടെ തലവര മാറുന്നത്. അവിടെ വെച്ച് എംബോളോയുടെ അമ്മ ഒരു സ്വിറ്റ് സ്വദേശിയുമായി പ്രണയത്തിലായി. ഇതോടെ എംബോളോ സ്വന്തം നാടുവിട്ട് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതനായി. 2014 ഡിസംബര്‍ 12 ന് എംബോളോയ്ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് പൗരത്വം ലഭിച്ചു. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amXഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക