November 11, 2021
November 11, 2021
ദോഹ : രാഷ്ട്രീയലോകം തീർക്കുന്ന അതിർത്തികളെ അലിയിച്ചുകളയാൻ കെല്പുള്ള കളിയാണ് കാൽപന്ത്. ആഫ്രിക്കയിൽ ആഭ്യന്തരയുദ്ധങ്ങൾ പോലും ഫുട്ബോൾ കാരണം അവസാനിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. സ്വന്തം രാജ്യത്തെ സംഭവവികാസങ്ങൾ തീർത്ത അരക്ഷിതാവസ്ഥയിൽ പകച്ചുപോയ അഫ്ഗാൻ വനിതാ താരങ്ങൾ വീണ്ടുമൊരു മത്സരത്തിന് ബൂട്ടുകെട്ടി എന്ന വാർത്തയാണ് കാല്പന്തിന്റെ ലോകത്ത് നിന്നും ഒടുവിലായി എത്തുന്നത്. ഏറെ പ്രതിസന്ധികൾ താണ്ടി ഖത്തറിലേക്ക് ചേക്കേറിയ അഫ്ഗാൻ ടീം ഖത്തർ വനിതകൾക്കൊപ്പമാണ് മത്സരിക്കാനിറങ്ങിയത്.
ലോകകപ്പിന്റെ വേദികളിൽ ഒന്നായ ഖലീഫ അന്താരാഷ്ട്രസ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഖത്തർ വിദേശകാര്യമന്ത്രാലയമാണ് മുൻകൈ എടുത്തത്. സുപ്രീം കമ്മിറ്റി, ഖത്തർ ഫുട്ബോൾ അസോസിയേഷൻ തുടങ്ങിയ സംഘടനകളും മത്സരത്തിന്റെ സംഘാടനചുമതലകൾ വഹിച്ചു. അഫ്ഗാനിൽ നിന്നും എഴുപത്തിനായിരത്തോളം പേരെ രാജ്യം വിടാൻ സഹായിച്ച ഖത്തർ, ഏറെ പണിപ്പെട്ടാണ് വനിതാ ഫുട്‍ബോൾ ടീം അംഗങ്ങളെ അഫ്‌ഗാനിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇതിനായി ഖത്തർ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിച്ച് ഫിഫ രംഗത്തെത്തിയിരുന്നു. വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകിയ ഖത്തർ അവർക്കായി ഫുട്ബോൾ പരിശീലനസൗകര്യവും ഒരുക്കിയിരുന്നു.