November 24, 2021
November 24, 2021
ഡൽഹി : ലോകത്തെ ഒന്നാകെ പിടിച്ചുലച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിൻ. ഏറെ കടമ്പകൾ താണ്ടിയിട്ടാണെങ്കിലും, ലോക ആരോഗ്യസംഘടനയുടെയും, പല രാജ്യങ്ങളുടെയും അംഗീകാരം നേടാനും കോവാക്സിന് കഴിഞ്ഞിരുന്നു. ഡൽഹി എയിംസിലെ 2,714 ജീവനക്കാരിൽ നടത്തിയ വിശദപഠനത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം കോവാക്സിന്റെ ഫലപ്രാപ്തി അൻപത് ശതമാനം ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പകർച്ചവ്യാധികളെ പറ്റിയുള്ള പ്രത്യേക പ്രസിദ്ധീകരണമായ 'ദി ലാൻസെറ്റാണ്' റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
2021 ഏപ്രിൽ 15 മുതൽ മെയ് 15 വരെ അസുഖലക്ഷണങ്ങളാൽ ആർടിപീസിആർ ടെസ്റ്റ് നടത്തിയവരെ ആണ് പഠനത്തിൽ നിരീക്ഷിച്ചത്. ഇന്ത്യയിൽ രണ്ടാം തരംഗം ശക്തി പ്രാപിച്ച കാലയളവിലാണ് പഠനം നടന്നത്. ആദ്യഘട്ടത്തിൽ തന്നെ ആശുപത്രി ജീവനക്കാർ കോവാക്സിൻ സ്വീകരിച്ചിരുന്നു. എന്നാൽ, രോഗികളുമായി സമ്പർക്കമുണ്ടാവാൻ സാധ്യത ഉളള ഈ ജീവനക്കാരിൽ കോവിഡ് പകരാതെ സംരക്ഷിക്കാൻ കോവാക്സിന് കഴിഞ്ഞില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡിനെ നേരിടാൻ വാക്സിൻ എടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും, മാസ്കും സാമൂഹിക അകലവും അടക്കമുള്ള മാനദണ്ഡങ്ങൾ തുടർന്നും പാലിക്കണമെന്ന് പഠനത്തിലൂടെ വ്യക്തമായതായും എയിംസിലെ ഡോക്ടറായ മനീഷ് സൊനേജ അഭിപ്രായപ്പെട്ടു. ജനുവരി 16 ന് വാക്സിനേഷൻ യജ്ഞമാരംഭിച്ചത് മുതൽ 23000 ജീവനക്കാർക്കാണ് എയിംസിൽ കോവാക്സിൻ നൽകിയത്. ഇവരിൽ 2714 പേരെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും, 1617 പേർക്ക് കോവിഡ് ബാധിച്ചതായും തെളിഞ്ഞു.