November 12, 2022
November 12, 2022
അൻവർ പാലേരി
ദോഹ :2022 ഫിഫ ലോകകപ്പ് തങ്ങളുടെ കരിയറിൽ അവസാനത്തെ അന്താരാഷ്ട്ര മത്സരമായേക്കാവുന്ന പല ഇതിഹാസ താരങ്ങൾക്കും ആരാധകർക്കും വിടവാങ്ങലിന്റെ വേദന കൂടിയാണ് സമ്മാനിക്കുക.ഉദാഹരണത്തിന് ലോകം മുഴുവൻ ആരാധനയോടെ ഉറ്റുനോക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങിയ മഹാതാരങ്ങൾക്ക് ഇത് അവസാന ലോകകപ്പായിരിക്കുമെന്ന് ഇതിനകം അറിയിച്ചു കഴിഞ്ഞു.
അതേസമയം,നിരവധി താരങ്ങൾ ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ബൂട്ടണിയുന്നതിനും ഖത്തർ സാക്ഷ്യം വഹിക്കും.എന്നാൽ ഇത്തവണ ആദ്യമായി ലോകകപ്പിൽ കന്നിച്ചുവട് വെക്കുന്ന ചില താരങ്ങളിൽ നാല് പേർക്ക് വെറും പതിനെട്ട് വയസ്സ് മാത്രമാണ് പ്രായം.ഒരാൾക്ക് വെറും പതിനേഴ് വയസ്സും.അതായത് മലയാളികളുടെ ഭാഷയിൽ ലോകകപ്പിൽ കളിക്കാനെത്തുന്ന വെറും 'പയ്യൻസ്'.എന്നുകരുതി ഫുട്‍ബോൾ ഇവർക്ക് വെറും പിള്ളേരുകളിയല്ല..ഖത്തറിലെ സ്റ്റേഡിയങ്ങളിൽ കാണാനിരിക്കുന്ന ഈ സുപ്രസിദ്ധ 'പയ്യൻസ്'ആരൊക്കെയെന്നറിയാം.
ബിലാൽ എൽ ഖന്നൂസ് (മൊറോക്കോ) - 10 മെയ് 2004 ൽ ജനനം. (പ്രായം 18 വയസ്സ്)
ബെൽജിയത്തിൽ ജനിച്ച ബിലാൽ എൽ ഖന്നൂസ് മൊറോക്കൻ വംശജനാണ്. ബെൽജിയം. K.R.C ജങ്കിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരിൽ ഒരാൾ.മൊറോക്കോയ്‌ക്കെതിരെ ബെൽജിയത്തെ പ്രതിനിധീകരിക്കാൻ എൽ ഖാനൂസിന് അവസരം ഉണ്ടായിരുന്നെങ്കിലും ഖത്തറിൽ നടക്കുന്ന 2022 ഫിഫ ലോകകപ്പിനുള്ള മൊറോക്കോയുടെ 26 അംഗ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയപ്പോൾ സ്വന്തം രാജ്യത്തിനായി കളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്..14 വയസ്സ് മുതൽ ജെങ്കിനായി ജെഴ്സിയണിയുന്ന ഈ 18-കാരൻ ബെൽജിയത്തെ പ്രതിനിധീകരിച്ച് അണ്ടർ15, അണ്ടർ 16 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 2022-23 സീസണിൽ റേസിംഗ് ജെങ്കിനായി ഇതുവരെ നടന്ന 16 മത്സരങ്ങളിൽ പങ്കെടുത്തു.
ജൂവിസൺ ബെന്നറ്റ് (കോസ്റ്റാറിക്ക) - ജനനം 15 ജൂൺ 2004 (പ്രായം 18 വയസ്സ്)
കോസ്റ്റാറിക്കയ്ക്ക് അവരുടെ ടീമിൽ ഏറ്റവും പ്രതീക്ഷയുള്ള യുവതാരങ്ങളിൽ പ്രധാനിയാണ് ജൂവിസൺ ബെന്നറ്റ്. കഴിഞ്ഞ ഏഴ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് നേടിയ 21 പോയിന്റുകളിൽ 19 പോയിന്റും കോസ്റ്ററിക്കയുടെ വലയിലാക്കുന്നതിൽ 18 കാരനായ വിംഗർ പ്രധാന പങ്ക് വഹിച്ചു.ഈ മികവാണ് അദ്ദേഹത്തെ ഖത്തർ ലോകകപ്പിൽ എത്തിച്ചത്.ബെന്നറ്റ് നിലവിൽ സണ്ടർലാൻഡ് ക്ലബ്ബിന് വേണ്ടിയാണ് ചാംപ്യൻഷിപ്പുകളിൽ കളിക്കുന്നത്.
ഗവി (സ്പെയിൻ) -ജനനം 5 ഓഗസ്റ്റ് 2004 (പ്രായം 18 വയസ്സ്)
കളിക്കളത്തിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത കൗമാരക്കാരനാണ് ഗവി.സ്പാനിഷ് വണ്ടർകിഡ് ആയ ഗാവി ഇതിനകം തന്നെ ബാഴ്‌സലോണയിലും ലാ റോജയിലെയും അവരുടെ ഏറ്റവും പ്രധാന താരമെന്ന പദവിയിൽ സ്വയം അവരോധിതനായിക്കഴിഞ്ഞു.സെൻട്രൽ മിഡ്‌ഫീൽഡറായ താരത്തിന്റെ അസാമാന്യ കഴിവുകളും കളിയിലെ തന്ത്രങ്ങളും അദ്ദേഹത്തിന്റെ പ്രായത്തെ നിരാകരിക്കുന്ന വിധമാണ്. 2022 ഫിഫ ലോകകപ്പിൽ സ്പെയിനിനായി അദ്ദേഹം നിർണായ നേട്ടം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
ഗരാങ് കുവോൾ (ഓസ്‌ട്രേലിയ) - ജനനം 15 സെപ്റ്റംബർ 2004 (പ്രായം 18 വയസ്സ്)
ഓസ്‌ട്രേലിയ അവരുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായാണ് 18 വയസ്സുള്ള ഗരാംഗ് കുവോൾ ശ്രദ്ധ നേടിയത്.തന്റെ സീനിയർ ഫുട്ബോൾ കരിയറിൽ ഇതുവരെ ഒരു പ്രീമിയർ ലീഗ് ക്ലബ്ബിലും അംഗമാവാതെയാണ് 2022 ഫിഫ ലോകകപ്പിലേക്ക് ഗരാംഗ് കുവോൾ തെരഞ്ഞെടുക്കപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.2022 ജനുവരിയിൽ പ്രീമിയർ ലീഗ് ടീമായ ന്യൂകാസിൽ യുണൈറ്റഡിൽ കുവോൾ ചേരാനിരിക്കുന്നതേയുള്ളൂ.കൂടാതെ തന്റെ നിലവിലെ ടീമായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനായി നടത്തിയ ചില പ്രകടനങ്ങളാണ് ആകെ 12 ലീഗ് മത്സരങ്ങൾ മാത്രം കളിച്ച അദ്ദേഹം കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്‌ട്രേലിയൻ അന്താരാഷ്ട്ര ടീമിൽ ഇടം പിടിച്ചത്.
യൂസുഫ് മൗക്കോക്കോ (ജർമ്മനി) - ജനനം 20 നവംബർ 2004 (പ്രായം 17 വയസ്സ്)
മുൻനിര യൂറോപ്യൻ ക്ലബ്ബുകൾക്ക് ഏറെ പ്രിയങ്കരനായ മൗക്കോക്കോ തന്റെ കരിയറിലെ മികച്ച ഫോമിലാണ് ഖത്തർ ലോകകപ്പിൽ ആദ്യമായി പന്തുതട്ടാനെത്തുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ.ഈ സീസണിൽ ഡോർട്ട്മുണ്ടിനായി ഇതുവരെ 22 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.