ദോഹ: സിറിയൻ പ്രശ്‌നത്തിന് സമഗ്രമായ രാഷ്‌ട്രീയ പരിഹാരം ആവശ്യമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവും പ്രധാമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി. സിറിയൻ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയിൽ ഖത്തറിന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിൻ്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിനൊപ്പം യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കനുസൃതമായി സിറിയൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.സിറിയയിലെ സമീപകാല സംഭവവികാസങ്ങൾ ഖത്തർ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സൈനിക ഏറ്റുമുട്ടലുകളെ തുടർന്നുണ്ടാവുന്ന സിവിലിയൻ നാശനഷ്ടങ്ങളിൽ ഖത്തറിന് ഉത്കണ്ഠയുണ്ടെന്നും അൽ അൻസാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സൈനിക പരിഹാരം സുസ്ഥിരമായ ഫലം നൽകില്ലെന്നും രാഷ്ട്രീയ പരിഹാരമാണ് സിറിയൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിക്കാനുള്ള ഏക മാർഗമെന്നും ഡോ. അൽ അൻസാരി വ്യക്തമാക്കി. സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന ഒരു രാഷ്ട്രീയ പരിഹാരം കൈവരിക്കുന്നതിന് അന്താരാഷ്ട്ര ശക്തികളുമായി ഖത്തറിൻ്റെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.വർഷങ്ങളായി യുദ്ധത്തിൻ്റെ കെടുതികൾ അനുഭവിക്കുന്ന സിറിയയിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തിനും ഖത്തർ ഭരണകൂടത്തിന്റെ പിന്തുണ അദ്ദേഹം ആവർത്തിച്ചു.ഗസയിൽ വെടിനിർത്തൽ കരാർസാധ്യമാക്കാനുള്ള ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങളെ കുറിച്ചും ഡോ. അൽ അൻസാരി വിശദീകരിച്ചു. മേഖലയിൽ സമാധാനം കൈവരിക്കാനുള്ള ഏതൊരു ശ്രമത്തിനും ഖത്തറിൻ്റെ ഉറച്ച പിന്തുണയുണ്ടാകും. ഈ ലക്ഷ്യത്തോടെ പല തരത്തിലുള്ള ആശയവിനിമയങ്ങളും നടത്തുന്നുണ്ടെന്നും അൽ അൻസാരി പറഞ്ഞു. ഗസയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും ലെബനനിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും പ്രാദേശിക, അന്തർദേശീയ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F